

ഫിഫ ലോകകപ്പിൻ്റെ ഗ്രൂപ്പ് ജെയിലെ വാശിയേറിയ മാച്ചിൽ ഓസ്ട്രിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി അർജൻ്റീന. ആദ്യ മത്സരത്തിൽ അൾജീരിയയെ 3-0ന് തകർത്ത നീലപ്പട ആറ് പോയിൻ്റോടെ ഗ്രൂപ്പിൽ ഒന്നാമതാണ്. ലയണൽ മെസ്സിയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് നീലപ്പടയുടെ വിജയം.
38, 90+5 മിനിറ്റുകളിലായാണ് മെസ്സി അർജൻ്റീനയ്ക്കായി ഗോളടിച്ച് കൂട്ടിയത്. സ്കോർ സൂചിപ്പിക്കുന്ന ഏകപക്ഷീയമായ മത്സരമായിരുന്നില്ല ഇത്. സമനില ഗോളിനായി ഓസ്ട്രിയയും അവസാന മിനിറ്റു വരെ പൊരുതിയെങ്കിലും തോൽവിയായിരുന്നു ഫലം. കൗണ്ടർ അറ്റാക്കിങ്ങിലൂടെ ഓസ്ട്രിയൻ ബോക്സിനുള്ളിൽ നീലപ്പട നടത്തിയ ഗോൾശ്രമങ്ങൾക്ക് ഒടുവിൽ മെസ്സി ഗോൾവല കുലുക്കുകയായിരുന്നു.
എന്നാൽ മത്സരത്തിൻ്റെ ഒൻപതാം മിനിറ്റിൽ അർജൻ്റീനയുടെ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനസിനെ ബോക്സിനകത്ത് വച്ച് ഫൗൾ ചെയ്തതിന് ഓസ്ട്രിയക്കെതിരെ റഫറി വാറിൻ്റെ സഹായത്തോടെ പെനാൽറ്റി വിധിച്ചിരുന്നു. എന്നാൽ കിക്കെടുത്ത ലയണൽ മെസ്സിക്ക് പിഴച്ചു. ബോക്സിന് പുറത്തായി വലതു വശത്തേക്കാണ് താരം പന്തടിച്ചു കളഞ്ഞത്.
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറി അർജൻ്റീനൻ നായകൻ ലയണൽ മെസ്സി. മെസ്സിയുടെ കരിയറിലെ പതിനേഴാമത്തെ ലോകകപ്പ് ഗോളായിരുന്നു ഇത്. മത്സരത്തിന് മുൻപ് ജർമൻ ഇതിഹാസ മുന്നേറ്റതാരം മിറോസ്ലാവ് ക്ലോസെയ്ക്ക് 16 ലോകകകപ്പ് ഗോളുകൾ എന്ന റെക്കോർഡിന് ഒപ്പമായിരുന്നു മെസ്സി ഉണ്ടായിരുന്നത്. ഫാക്കുണ്ടോ മെദീനയുടെ അസിസ്റ്റിൽ നിന്നാണ് മെസ്സിയുടെ സുന്ദരമായ ഗോൾ പിറന്നത്.