

ടോറോൻ്റോ: കരുത്തരായ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ 1-1ന് സമനിലയിൽ പിടിച്ച് നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തി കാനഡ. സ്കോർ ബോർഡ് കാണും പോലെ മോശം മത്സരമായിരുന്നില്ല കാനഡയിൽ അരങ്ങേറിയത്. തുല്ല്യശക്തികളുടെ പോരിൽ ആദ്യം ലീഡെടുത്തത് ബോസ്നിയ ആയിരുന്നു. ജോവോ ലൂക്കിച്ച് 21ാം മിനിറ്റിലാണ് ബോസ്നിയയുടെ ആദ്യ ഗോൾ നേടിയത്. പിന്നീട് മികവുറ്റ പ്രതിരോധത്തിലൂടെ ബോസ്നിയ ലോകകപ്പിലെ ആദ്യ ജയം നേടുമെന്ന് തോന്നിപ്പിച്ചിടത്ത് രണ്ടാം പകുതിയിൽ അടിമുടി മാറിയ കനേഡിയൻ ടീമിനെയാണ് കാണാനായത്.
പുത്തൻ ഊർജത്തോടെ ബോസ്നിയൻ ആക്രമണങ്ങളുടെ മുനയൊടിച്ച കനേഡിയൻ ഡിഫൻഡർമാർ ടീമിന് വലിയ ആത്മവിശ്വാസമാണ് സമ്മാനിച്ചത്. 60 മിനിറ്റുകൾക്ക് ശേഷം കോച്ച് നടത്തിയ ചില നിർണായക സബ്‌സ്റ്റിറ്റ്യൂഷനുകൾ കനേഡിയൻ ആക്രമണങ്ങൾക്ക് പുത്തനൂർജം സമ്മാനിച്ചു. കാനഡ നടത്തിയ ചില മിന്നൽ നീക്കങ്ങൾക്കൊടുവിൽ ബോക്സിനുള്ളിൽ നിന്നിരുന്ന സൈൽ ലാറിന് പന്ത് കിട്ടുന്നു. ഉടനടി തന്നെ മിന്നൽവേഗത്തിൽ വെട്ടിത്തിരിഞ്ഞ് താരം തൊടുത്ത ഷോട്ട് ബോസ്നിയൻ ഗോളിയേയും കബളിപ്പിച്ച് വലയ്ക്കുള്ളിൽ കയറി, സ്കോർ 1-1.
അതുവരെ കടുത്ത നിരാശയിലായിരുന്ന കാനഡയിലെ ചെങ്കടൽ പോലുള്ള ആരാധകർക്കൊപ്പം ടൊറോൻ്റോ സ്റ്റേഡിയം ആവേശത്താൽ തിരതല്ലുന്നത് ടെലിവിഷൻ സ്ക്രീനുകളിൽ മിന്നിത്തെളിഞ്ഞു. സ്റ്റോപ്പേജ് ടൈമിൻ്റെ അവസാന മിനിറ്റിൽ കാനഡ നടത്തിയ ഗോൾനീക്കം ലക്ഷ്യം കാണാതെ പോയത് ബോസ്നിയൻ പ്രതിരോധനിരയുടെ മനോധൈര്യം ഒന്നുകൊണ്ട് മാത്രമായിരുന്നു.
സൈൽ ലാറിൻ്റെ തകർപ്പനൊരു ഷോട്ട് രണ്ട് ബോസ്നിയൻ ഡിഫൻഡർമാർ ഡൈവിങ് ടാക്കിളിലൂടെ ഗോൾശ്രമം തടഞ്ഞു. ശനിയാഴ്ച രാവിലെ 6.30ന് രണ്ടാം മത്സരത്തിൽ യുഎസ്എ പരാഗ്വെയെ നേരിടും.