

കാലിഫോര്‍ണിയ: ലോകകപ്പ് ഗ്രൂപ്പ് ജിയിലെ ഇറാൻ- ന്യൂസിലാൻഡ് ആവേശപ്പോരാട്ടം അവസാനിച്ചത് സമനിലയിൽ. ഇറാനും ന്യൂസീലൻഡും രണ്ട് ഗോളുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ഓരോ സെക്കൻ്റിലും ആവേശം ഉയർത്തുന്ന തരത്തിൽ അടിക്ക് തിരിച്ചടിയെന്ന നിലയിലായിരുന്നു ഇരു ടീമുകളുടേയും പ്രകടനം.
തുടക്കം മുതൽ കള നിറഞ്ഞ് കളിക്കുകയായിരുന്നു ഇറാൻ. എന്നാൽ ഏഴാം മിനിറ്റിൽ ഗോൾ നേടിയത് ന്യൂസിലൻഡ് ആയിരുന്നു. എലിജാ ജസ്റ്റാണ് ആദ്യം പന്തടിച്ച് ഇറാന്റെ വല കുലുക്കിയത്. ഇറാൻ തളർന്നില്ല 32-ാം മിനിറ്റിൽ ഗോളടിച്ച് റാമിൻ റെസയാൻ ഇറാന് വേണ്ടി സമനില പിടിച്ചു. പിന്നീട് 54 ാം മിനിറ്റിലാണ് അടുത്ത ഗോൾ പിറന്നത്.
എലിജാ ജസ്റ്റ് തന്നെയായിരുന്നു ന്യൂസിലൻഡിന് വേണ്ടി വീണ്ടും ഗോളടിച്ചത്. ഇരട്ട ഗോളിന്റെ ഗർവോടെ ന്യൂസിലാൻഡ് പോരാട്ടം തുടർന്നെങ്കിലും 64-ാം മിനിറ്റിൽ മുഹമ്മദ് മൊഹെബ്ബിയുടെ ഹെഡ്ഡറിലൂടെ ഇറാൻ വീണ്ടും സമനില പിടിച്ചു. രാഷ്ട്രീയ തർക്കങ്ങളും വിസ പ്രതിസന്ധികളും ഉൾപ്പെടെ പലതും മറികടന്നാണ് ഇറാൻ ലോകകപ്പിനെത്തിയത്. ഇറാൻ ടീമിന് കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.