
വീടിനോട് ചേർന്ന് ഒന്നര ഏക്കറിൽ നിർമിച്ച വിശാലമായ കാട്, അതിൽ സംരക്ഷിത ഇനത്തിൽപ്പെട്ടതും വംശനാശ ഭീഷണി നേരിടുന്നതുമായ 215 ഓളം അപൂർവ ഇനം മരങ്ങൾ. പരിസ്ഥിതി സംരക്ഷണത്തിന്റെ ഉദാത്ത മാതൃകയാവുകയാണ് വയനാട് മടക്കിമല സ്വദേശി നന്ദകുമാർ. 22 വർഷത്തോളം നീണ്ട അധ്വാനമാണ് ഈ കാടിൻ്റെ പിന്നിൽ.
ഭൂമിയെ അറിയാനും ഭൂമിയിലെ അപൂർവ ഇനം മരങ്ങളെക്കുറിച്ചറിയാനുമുള്ള ഇടമാണ് നന്ദകുമാറന്റെ വീടിനോട് ചേർന്ന കാട്. വംശനാശ ഭീഷണി നേരിടുന്ന അടക്കാപ്പയിൻ, ആറ്റുപുന്ന, തണ്ടിടിയൻ, കൽരുദ്രാക്ഷം, കരിഞ്ഞാവൽ എന്നിവയും റെയിൽവേ സ്ലീപ്പേർസ് പോലുള്ള നിർമാണ പ്രവർത്തികൾക്ക് ഉപയോഗിച്ചിരുന്ന ഇരുമ്പകം, കമ്പകം, ഈയ്യകം എന്നിവയും സിംഹവാലൻ കുരങ്ങിന്റെ ഭക്ഷണമായ മുള്ളൻ പാലി തുടങ്ങി 1000 ത്തോളം മരങ്ങളാണ് ഇവിടെയുള്ളത്.
വൈൽഡ് ഓർക്കിഡുകളുടെ വലിയ ശേഖരം തന്നെ ഇവിടെയുണ്ട്. മണ്ണിലും മരത്തിലും പാറപ്പുറത്തും വളരുന്ന 130 തരം ഓർക്കിഡുകളും ഇക്കൂട്ടത്തിലുണ്ട്. ജനിതക കലവറയെന്നാണ് ഈ കാടിനെ നന്ദകുമാർ വിശേഷിപ്പിക്കുന്നത്. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ കൺസർവേറ്റർ ബയോ ഡൈവേഴ്സിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന നന്ദകുമാർ 35 വർഷത്തോളമായി പരിസ്ഥിതി സംബന്ധമായ മേഖലയിൽ പ്രവർത്തിച്ച് വരികയാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും നന്ദകുമാർ സജീവമാണ്.
സ്ഥലം വാങ്ങിയപ്പോൾ ഉണ്ടായിരുന്ന കാവും സംരക്ഷിച്ചു പോരുന്നുണ്ട്. എല്ലാ വർഷവും ഇവിടെ ഉത്സവവും നടത്താറുണ്ട്. അതിനു കാവലായി നന്ദകുമാർ നട്ട മരങ്ങളുണ്ട്. 2022ൽ സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ്, 2023 ജൈവ വൈവിധ്യ ബോർഡ് ഹരിത വ്യക്തി പുരസ്‌കാരം എന്നിവ നന്ദകുമാർ സ്വന്തമാക്കിയിട്ടുണ്ട്. പരിസ്ഥിതി ദിനത്തിലും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട തിരക്കിലാണ് നന്ദകുമാർ.