

കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകാൻ ബ്രിട്ടണിലെ രാജാവായ ചാൾസിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. സെപ്റ്റംബർ 11 ഭീകരാക്രമണ സ്മരണാനന്തര ചടങ്ങിനോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിനിടെയാണ് ഈ പരാമർശം. പത്തൊൻപതാം നൂറ്റാണ്ടിൽ പഞ്ചാബ് രാജാവിൽ നിന്ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കൈക്കലാക്കിയ രത്നം പിന്നീട് ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ ആഭരണങ്ങളുടെ ഭാഗമായി മാറ്റുകയായിരുന്നു. ബ്രിട്ടീഷ് രാജാവുമായി സംസാരിക്കേണ്ടി വന്നിരുന്നുവെങ്കിൽ താൻ കോഹിനൂർ രത്നം തിരിച്ചു നൽകാൻ പ്രേരിപ്പിച്ചേനെ എന്നായിരുന്നു മംദാനിയുടെ പരാമർശം.
മൌണ്ടെയ്ൻ ഓഫ് ലൈറ്റ് എന്ന് അർഥമുള്ള കോഹിനൂർ രത്നം ചരിത്രത്തിലെ തന്നെ ഏറ്റവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള രത്നങ്ങളിലൊന്നാണ്. ഏകദേശം 200 മില്യൺ ഡോളറിലധികം വിലവരുന്ന ഈ രത്നത്തിന് 105.6 കാരറ്റോളം ഭാരവുമുണ്ട്. നൂറ്റാണ്ടുകളായി, മുഗൾ ചക്രവർത്തിമാരുടെയും,പേർഷ്യൻ ഷാമാരുടെയും,അഫ്ഗാൻ ഭരണാധികാരികളുടെയും,സിഖ് മഹാരാജാക്കളുടെയും കൈകളിലായിരുന്ന രത്നം ഒടുവിൽ സിഖ് സാമ്രാജ്യത്തിലെ അവസാന ഭരണാധികാരിയായിരുന്ന മഹാരാജ ദുലീപ് സിംഗിന്‍റെ കൈവശമായി.അദ്ദേഹത്തിന് 10 വയസുള്ളപ്പോളാണ് രത്നത്തിൻ്റെ അവകാശം അദ്ദേഹത്തിൻ്റെ കൈകളിലേക്കെത്തുന്നത്.
എന്നാൽ, 1849-ൽ ബ്രിട്ടീഷുകാർ പഞ്ചാബ് പിടിച്ചടക്കിയ അതേ വർഷം തന്നെ ലഹോറിലെ അവസാന ഉടമ്പടി പ്രകാരം അധികാര കൈമാറ്റം നടപ്പിലാക്കുകയും ,വജ്രം ബ്രിട്ടീഷുകാർക്ക് കൈമാറുകയും തുടർന്ന് വിക്ടോറിയ രാജ്ഞിക്ക് സമർപ്പിക്കുകയും ചെയ്തു. വിക്ടോറിയ രാജ്ഞി ഇത് ധരിച്ചിരുന്നു, പിന്നീട് അലക്സാണ്ട്ര രാജ്ഞി, എലിസബത്ത് രാജ്ഞി മാർഗരറ്റ് ബോവസ്-ലിയോൺ, എലിസബത്ത് രാജ്ഞി II എന്നിവരിലേക്ക് ഇത് കൈമാറിയെത്തി. എലിസബത്ത് രാജ്ഞിയുടെ മരണശേഷമാണ് ലണ്ടൻ ടവറിൽ സൂക്ഷിച്ചിരുന്ന കിരീടാഭരണങ്ങളുടെ ഭാഗമായി കോഹിനൂർ രത്നം മാറിയത്.
ആർക്കിയോളജിക്കാൻ സർവേ ഓഫ് ഇന്ത്യ വർഷങ്ങൾക്ക് മുമ്പ് നൽകിയ ഒരു വിവരാവകാശ രേഖയിൽ ഏകദേശം 170 വർഷങ്ങൾക്ക് മുമ്പ് ലാഹോർ മഹാരാജാവ് അന്നത്തെ ഇംഗ്ലണ്ട് രാജ്ഞിക്ക് വജ്രം സമർപ്പിച്ചതാണെന്നും സ്വമേധയാ കൈമാറ്റം ചെയ്തതല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ കാലങ്ങളായി ഇതിൻ്റെ ഉടമസ്ഥാവകാശം തിരികെ നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കോളനിവത്കരണ കാലത്തെ നഷ്ടങ്ങളുടെ പ്രതീകമായി കോഹിനൂർ ഡയമണ്ടിനെ കണക്കാക്കുന്നതിനാൽ, ഇത് ബ്രിട്ടൻ തിരികെ നൽകണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.കോഹിനൂർ രത്നം തങ്ങളുടെ ചരിത്രത്തിലെ ഒരു പ്രധാന ഭാഗമാണെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്.