

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായ വിധിയെഴുത്തെന്ന് സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ.ബേബി. കേരളത്തിലെ എൽഡിഎഫിൻ്റെചരിത്രത്തിലെ ഏറ്റവും വലിയ പരാജയം എന്ന് പറയാൻ കഴിയില്ല. എൽഡിഎഫ് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പാർട്ടിയും മുന്നണിയും ഗവൺമെൻ്റും പരിശോധിക്കേണ്ട കാര്യമാണ്. തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ തിരുത്തുമെന്നും എം.എ.ബേബി വ്യക്തമാക്കി.
ഇടതുപക്ഷത്തിന് വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിഭാഗം മറ്റ് പാർട്ടികൾക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണ്. അത് പാർട്ടിക്ക് പഠിക്കേണ്ടതുണ്ട്. ജനങ്ങളിൽ നിന്ന് പഠിച്ച് എന്തുകാരണത്താലാണ് ജനങ്ങൾ മറ്റു രാഷ്ട്രീയ നിലപാടിലേക്ക് പോയത് എന്ന് കണ്ടുപിടിക്കണമെന്നും എം.എ.ബേബി പറഞ്ഞു.
അതേസമയം, എം.എം. മണിയുടേത് തികച്ചും അനുചിതമായ പ്രസ്താവനയാണെന്നും എം.എ. ബേബി കുറ്റപ്പെടുത്തി. ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും ഒരു ഗവൺമെൻ്റ് കൊടുക്കുന്ന ഔദാര്യമല്ല ജനങ്ങളുടെ അവകാശമാണ്. ആ സമീപനമാണ് ഇടതുപക്ഷം എന്നും പിന്തുടർന്ന് പോന്നിട്ടുള്ളത്. അതിന് നിരക്കാത്ത തരത്തിലുള്ള അഭിപ്രായപ്രകടനം എം.എം. മണിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് പിശകാണ്. അത് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിൽ എൽഡിഎഫ് കോട്ടകൾ പോലും തകർത്ത് അതിഗംഭീര വിജയമാണ് യുഡിഎഫ് നേടിയത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുൻസിപ്പാലിറ്റി, കോര്‍പ്പറേഷൻ തുടങ്ങി എല്ലായിടത്തും മേൽക്കൈ നേടാൻ യുഡിഎഫിന് സാധിച്ചു. എൽഡിഎഫിൻ്റെ ശക്തി കേന്ദ്രങ്ങൾ പോലും പൊളിച്ചടുക്കിയാണ് ഇത്തവണ യുഡിഎഫ് വിജയത്തിലേക്കെത്തിയിരിക്കുന്നത്.