കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി ബന്ധത്തിൽ യുഡിഎഫിനെതിരെ വിമർശനവുമായി കാന്തപുരം വിഭാഗം.യുഡിഎഫിലെ ചില നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയെ ശുദ്ധികലശം ചെയ്ത് മുന്നണിയില്‍ എത്തിച്ചിരിക്കുകയാണ്. രണ്ട് ന്യായങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മുന്നണി പ്രവേശം സാധ്യമാക്കിയത്. ജമാഅത്തെ ഇസ്ലാമിയുമായിട്ടല്ല സഖ്യം ഉണ്ടാക്കിയത്, വെല്‍ഫെയര്‍ പാര്‍ട്ടിയുമായാണ് എന്ന് പറഞ്ഞുകൊണ്ടാണ് മുന്നണിയിൽ എത്തിച്ചത്. ഇത് 'ഞങ്ങള്‍ക്ക് ആര്‍ എസ് എസുമായി ബന്ധമില്ല, ബി ജെ പിയുമായാണ് സഖ്യമുള്ളത്' എന്ന് പറയുമ്പോലെ ആണെന്നും ലേഖനത്തിൽ വിമർശനമുണ്ട്.
കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം സിറാജിൽ എഴുതിയ ലേഖനത്തിലാണ് യുഡിഎഫിനെ വിമർശിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ ശരീരത്തിന് ജമാഅത്തെ ഇസ്ലാമിയില്‍ നിന്ന് വേറിട്ട ഒരു അസ്തിത്വമുണ്ടോ എന്നും റഹ്മത്തുള്ള സഖാഫി ചോദ്യമുന്നയിക്കുന്നുണ്ട്. ഏത് നാട്ടില്‍ ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടിക്കാരെ തപ്പിയാലും ജമാഅത്തെ ഇസ്ലാമിക്കരെ മാത്രമേ കൈയില്‍ തടയൂവെന്നും അതുകൊണ്ട് തന്നെ ഈ ന്യായം ഒരുതരം കണ്ണടച്ച് ഇരുട്ടാക്കലാണ് എന്നും റഹ്മത്തുള്ള സഖാഫി എളമരം വ്യക്തമാക്കി.