തൃശൂർ: എൽഡിഎഫും യുഡിഎഫും നേർക്കുനേർ ഏറ്റുമുട്ടുന്ന പഞ്ചായത്താണ് തൃശൂരിലെ അളഗപ്പനഗർ. 2012 മുതൽ തുടരുന്ന ഭരണം നിലനിർത്താൻ യുഡിഎഫും തിരികെ പിടിക്കാൻ എൽഡിഎഫും ശ്രമിക്കുമ്പോൾ വാശിയേറിയ മത്സരത്തിനാണ് വേദിയൊരുങ്ങുന്നത്. ജില്ലയിലാകെ നേട്ടമുണ്ടാക്കിയപ്പോഴും ഇതുവരെ പഞ്ചായത്തിൽ ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനായിട്ടില്ല.
തൃശൂർ പുതുക്കാട് നിയോജക മണ്ഡലത്തിലെ മലയോര നാടും കാർഷിക മേഖലയുമാണ് അളഗപ്പനഗർ. സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ വസ്ത്ര നിർമ്മാണ ശാലയായിരുന്ന കൊച്ചിൻ ടെക്സ്റ്റൽസ് ഒരു കാലത്ത് പ്രവർത്തിച്ചിരുന്ന നാട്. സ്ഥാപനത്തിന് തുടക്കം കുറിച്ച പത്മ ഭൂഷൺ ഡോ. അളഗപ്പ ചെട്ടിയാരോടുള്ള ആദരസൂചകമായാണ് 1968 ൽ രൂപീകൃതമായ പഞ്ചായത്തിന് ഈ പേര് ലഭിക്കുന്നത്.
എൽഡിഎഫ് ആണ് 44 വർഷത്തോളം പഞ്ചായത്ത് ഭരിച്ചത് . എന്നാൽ 2012 ൽ അധികാരത്തിലെത്തിയ യുഡിഎഫിന് പിന്നീടങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കോൺഗ്രസ്- 10 , സിപിഐഎം - 4 , സിപിഐ 3 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. വാർഡ് വിഭജനം പൂർത്തീകരിച്ചതോടെ ഇത്തവണ 19 സീറ്റുകളിലേക്കാണ് മത്സരം. വികസന വിഷയങ്ങൾ തന്നെ പ്രധാന അജണ്ടയായി ഉയർത്തിയാണ് മുന്നണികൾ പോരിന് ഇറങ്ങുന്നത് . അടിസ്ഥാന സൌകര്യ വികസനം , കുടിവെള്ള വിതരണം , വനിതാ - ശിശുക്ഷേമം , കൃഷി തുടങ്ങിയ മേഖലകളിൽ നടപ്പാക്കിയ പദ്ധതികൾ ഉയർത്തി കാട്ടിയാണ് യുഡിഎഫിന്റെ പ്രചാരണം.
സംസ്ഥാന സർക്കാരും പുതുക്കാട് എംഎൽഎയും മണ്ഡലത്തിൽ നടപ്പാക്കിയ വികസന - ക്ഷേമ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫിന്റെ മറുപടി . പഞ്ചായത്തിൽ ബിജെപിക്ക് ഇതുവരെ ഒരു സീറ്റിലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ 12,696 വോട്ടിന്റെ ലീഡാണ് പുതുക്കാട് മണ്ഡലത്തിൽ നിന്ന് മുന്നണിക്ക് ലഭിച്ചത്. ഈ വോട്ട് നില ശുഭസൂചനയാണെന്നും അളഗപ്പ നഗറിലും ഇത്തവണ മാറ്റമുണ്ടാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു .