കാസർഗോഡ്: ഡിസിസി പ്രസിഡൻ്റിനെതിരെ ഗുരുതര ആരോപണവുമായി വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കൻ. സ്ഥാനാർഥിയാക്കാൻ പലരിൽ നിന്നും പണംവാങ്ങിയെന്നാണ് ആരോപണം. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് ആരോപണം.
ഈസ്റ്റ് എളേരി പഞ്ചായത്തിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടം മുതൽ കോൺഗ്രസിനുള്ളിൽ പ്രതിസന്ധിയുണ്ടായിരുന്നു. ഏഴ് സീറ്റുകൾ വേണമെന്ന് ഡിസിസി വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കൻ ആവശ്യപ്പെട്ടെങ്കിലും നാല് സീറ്റുകൾ മാത്രമാണ് നൽകിയത്. ഇതിൽ ഒരാൾക്കാണ് ചിഹ്നം അനുവദിച്ചത്. പിന്നാലെയാണ് ഡിസിസി പ്രസിഡൻ്റ് പി.കെ. ഫൈസലിനെതിരെ അഴിമതിയാരോപണവുമായി ജയിംസ് എത്തിയത്.
ജില്ലാ വൈസ് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച ജയിംസ് ആരോപണങ്ങൾ ചൂണ്ടിക്കാട്ടി എഐസിസി, കെപിസിസി നേതാക്കൾക്ക് കത്തയച്ചു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പി.കെ. ഫൈസൽ വ്യക്തമാക്കി. അതേസമയം, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഡിഡിഎഫ് എന്ന സംഘടന രൂപീകരിച്ച് പ്രവർത്തിക്കുകയും പഞ്ചായത്ത് പ്രസിഡൻ്റായി ജയിക്കുകയും ചെയ്ത ജയിംസിനെ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ജോസഫ് മുത്തോലിയെ മുൻനിർത്തി നേതൃത്വം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.