
പ്രതിപക്ഷത്തിലെ പ്രമുഖ നേതാവും എന്‍സിപി (എസ്‌പി) അധ്യക്ഷനുമായ ശരദ് പവാറിനെയും മറ്റ് നേതാക്കളെയും വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൂനെയില്‍ നടന്ന ബിജെപി സംസ്ഥാന കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശങ്ങള്‍.
രാജ്യത്തെ അഴിമതിയുടെ തലവന്‍ എന്നാണ് ശരദ് പവാറിനെ അമിത് ഷാ വിശേഷിപ്പിച്ചത്. ശിവസേന (യുബിടി) മുഖ്യന്‍ ഉദ്ധവ് താക്കറെയെ ഔറംഗസേബ് ഫാന്‍സ് ക്ലബിന്‍റെ തലവന്‍ എന്നാണ് ഷാ വിളിച്ചത്. 1993ലെ മുംബൈ സ്‌ഫോടനങ്ങളിലെ പ്രതി യാക്കൂബ് മേമനു വേണ്ടി മാപ്പ് ചോദിച്ച ഔറംഗസേബ് ഫാന്‍സ് ക്ലബിനൊപ്പമാണ് ഉദ്ധവിന്‍റെ സഹവാസമെന്ന് അമിത് ഷാ ആരോപിച്ചു.
"ആരാണ് ഈ ഔറംഗസേബ് ഫാന്‍സ് ക്ലബ്? കസബിന് ബിരിയാണി വെച്ചു നല്‍കിയവർ, യാക്കൂബ് മേമനു വേണ്ടി മാപ്പ് ചോദിച്ചവർ, സാക്കിർ നായിക്കിന് സമാധാനത്തിന്‍റെ പുരസ്ക്കാരം നല്‍കിയവർ, പിഎഫ്‌ഐയെ പിന്തുണയ്ക്കുന്നവർ. ഇവർക്കൊപ്പം ഇരിക്കുന്നതില്‍ ഉദ്ധവ് താക്കറെ ലജ്ജിക്കണം", അമിത് ഷാ പറഞ്ഞു.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റതിനു ശേഷവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഹങ്കാരം കാണിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ബിജെപി നേതൃത്വം കൊടുത്ത മഹായുതി സഖ്യം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 2019ലും 2014ലും ചെയ്തതിനേക്കാള്‍ മികവ് കാണിക്കും.ലോക് സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്രയിലെ ബിജെപി പ്രവർത്തകർ മികച്ച പ്രവർത്തനം കാഴ്ചവെച്ചുവെന്നും കണ്‍വെന്‍ഷനില്‍ അമിത് ഷാ പറഞ്ഞു.
Also read: അജിത് പവാർ പക്ഷത്ത് നിന്നും എം.എല്‍.എമാര്‍ മാറുന്നു