
ഏവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് പണം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിഎംഡിആർഎഫിനെക്കുറിച്ച് ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരിതാശ്വാസനിധി കൂടുതൽ സുതാര്യമാക്കണമെന്നും, കണക്കുകൾ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തത വരുത്തിയാൽ പ്രശ്നം മാറുമെന്നും സതീശൻ പറഞ്ഞു. കോൺഗ്രസ് ദുരന്തബാധിതർക്ക് നൂറ് വീടുകൾ നൽകും. സർക്കാർ ഭൂമി നൽകിയാൽ അതിൽ വീട് വെക്കും. എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണം. സിഎംഡിആർഎഫിനെതിരെ കോൺഗ്രസ് നെഗറ്റീവ് ക്യാംപയിൻ നടത്തുന്നില്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
വയനാട്‍ ചൂരല്‍മലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ വലിയ സൈബർ ആക്രമണം നടന്നിരുന്നു. അതിൻ്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ പ്രതിപക്ഷം സർക്കാരിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
ചൂരല്‍മല ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ഇപ്പോൾ അതിനുള്ള സമയമല്ല. വയനാട് ചൂരൽമലയിലുണ്ടായ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് എംപിമാർ ഉൾപ്പെടെ രാജ്യസഭയിലും ലോക്സഭയിലും സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നിട്ടും, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയം ഇതല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.