

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കോളർഷിപ്പുകൾ ലഭിക്കാൻ അഞ്ച് വർഷം വരെ വൈകുന്നുവെന്നും നടപടിക്രമങ്ങളിലെ കാലതാമസം മൂലം സ്കോളർഷിപ്പ് നഷ്ടപ്പെടുന്നുവെന്നും സിഎജിയുടെ കണ്ടെത്തൽ. ഒരാൾക്ക് ഒന്നിലധികം സ്കോളർഷിപ്പ് ലഭിക്കുന്നതായും ഗുണഭോക്താക്കളെക്കുറിച്ച് സർവേയോ പദ്ധതി അവലോകനമോ നടക്കുന്നില്ലെന്നും സിഎജി കണ്ടെത്തി.
സംസ്ഥാനത്ത് ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്കായി നൽകുന്ന വിവിധ സ്കോളർഷിപ്പ് പദ്ധതികളിലെ വീഴ്ചയാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. പട്ടിക ജാതി, പട്ടിക വർഗ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിൽ ആണ് ക്രമക്കേട്.
സ്കോളർഷിപ്പ് വിതരണത്തിൽ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ സർവേയോ പഠനമോ നടത്തിയില്ല, അക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവയിലെ പിഴവ്, സ്കോളർഷിപ്പ് വിതരണത്തിൽ കാലതാമസം, ഒരാൾക്ക് ഒന്നിലധികം തവണ ഒരേ സ്കോളർഷിപ്പ് ലഭിക്കുക, അപേക്ഷകൾ സ്ഥാപനങ്ങൾ തീർപ്പാക്കാത്ത പ്രശ്നങ്ങൾ, പദ്ധതി അവലോകനം ചെയ്യുന്നതിനുള്ള ഫലപ്രദമായ സംവിധാനമില്ല തുടങ്ങിയവയാണ് പൊതുവിൽ കണ്ടെത്തിയ പ്രശ്നങ്ങൾ.
പട്ടിക ജാതി പ്രീ മെട്രിക് വിഭാഗത്തിൽ 2017-21 കാലയളവിൽ 10 ശതമാനം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചില്ലെന്നും ഇ- ഗ്രാന്റിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ 23,138 പട്ടിക ജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നഷ്ടപ്പെട്ടതായും സിഎജി കണ്ടെത്തി. സ്ഥാപനങ്ങളിൽ അപേക്ഷ വൈകിച്ചതിനാൽ സ്കോളർഷിപ്പ് നഷ്ടപ്പെട്ടതായും ഇ- ഗ്രാന്റ് നടപ്പാക്കിയിട്ടും സ്കോളർഷിപ്പ് നൽകുന്നതിൽ അഞ്ചുവർഷം വരെ കാലതാമസം ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.
2017-21 കാലയളവിൽ പട്ടിക വർഗ പ്രീ മെട്രിക് സ്കോളർഷിപ്പ് നാലു മുതൽ 20 ശതമാനം വരെ വിദ്യാർഥികൾക്ക് ലഭിച്ചില്ലെന്നതാണ് പ്രധാന കണ്ടെത്തൽ. ഇ-ഗ്രാൻറ് സോഫ്റ്റ്‌വെയറിലെ അപര്യാപ്തത മൂലം ഒരേ വിദ്യാർത്ഥിക്ക് ഒന്നിലധികം സ്കോളർഷിപ്പുകൾ നൽകിയതായും അൺഎയ്ഡഡ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചതായും ചെലവ് കണക്കുകളുടെ ഒത്തു നോക്കൽ നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സ്കോളർഷിപ്പ് തുക മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിച്ചവെന്ന ഗുരുതര കണ്ടെത്തലും ഉണ്ട്. ഒരു കുടുംബത്തിലെ രണ്ടിൽ കൂടുതൽ പേർ സ്കോളർഷിപ്പ് വാങ്ങിയതായും ഒന്നിൽ കൂടുതൽ സ്കോളർഷിപ്പ് വാങ്ങുന്ന വിദ്യാർത്ഥികളുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് പദ്ധതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ച് പെൺകുട്ടികൾക്ക് പകരം ആൺകുട്ടികൾക്ക് സ്കോളർഷിപ്പ് നൽകിയതായും സിഎജി കണ്ടെത്തി.