ഇത്ര ഭയാനകമായ ദുരന്തം കേരളം മുമ്പ് നേരിട്ടിട്ടില്ല; ദുരന്ത ബാധിതർക്ക് കോൺഗ്രസ് 100 വീടുകൾ നിർമിച്ചുനൽകും: രാഹുൽ ഗാന്ധി

"രക്ഷപ്പെട്ടവരുമായി ഞാൻ സംസാരിച്ചതിൽ നിന്ന് എനിക്ക് മനസിലായ കാര്യം, അവരിനി ഇങ്ങോട്ടേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നില്ല. അവരെ കൂടുതൽ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിക്കേണ്ടതുണ്ട്. വയനാട്ടിൽ സംഭവിച്ചത് ഭയാനകമായൊരു ദുരന്തമാണ്," രാഹുൽ വ്യക്തമാക്കി.
ഇത്ര ഭയാനകമായ ദുരന്തം കേരളം മുമ്പ് നേരിട്ടിട്ടില്ല; ദുരന്ത ബാധിതർക്ക് കോൺഗ്രസ് 100 വീടുകൾ നിർമിച്ചുനൽകും: രാഹുൽ ഗാന്ധി
Published on

വയനാട് ദുരന്തത്തിൽ പെട്ടവർക്ക് കോൺഗ്രസ് 100 വീടുകൾ നിർമിച്ചു നൽകുമെന്ന് മുൻ വയനാട് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി എം.പി അറിയിച്ചു. ഇന്ന് ദുരന്തബാധിത മേഖലകളായ മുണ്ടക്കൈ, പുഞ്ചിരിമട്ടം, മേപ്പാടി എന്നിവിടങ്ങളിലാണ് രാഹുൽ ഗാന്ധിയും, എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ സന്ദർശനം നടത്തിയത്. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ ദുരന്ത മേഖലകൾ നേരിട്ട് സന്ദർശിച്ച രാഹുൽ ഗാന്ധി, മേപ്പാടി പഞ്ചായത്ത് അധികൃതരുമായി ചർച്ചയും നടത്തി.

"കേരളം ഇതിന് മുമ്പ് ഒരു സ്ഥലത്ത് മാത്രമായി ഇത്തരമൊരു ഭയാനകമായ ദുരന്തം നേരിട്ടിട്ടില്ല. ഇക്കാര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുന്നിൽ ഞാൻ അവതരിപ്പിക്കും. ഈ ദുരന്തം വ്യത്യസ്തമായൊരു സംഭവമാണ്. അതിനെ അങ്ങനെ തന്നെ കണ്ട് നടപടിയെടുക്കേണ്ടതുണ്ട്. നിലവിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനും ജീവനോടെയിരിക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുമാണ് മുൻഗണന നൽകേണ്ടത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് വേണ്ട സൗകര്യമൊരുക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും വേണ്ട നടപടിയെടുക്കേണ്ടതുണ്ട്," രാഹുൽ ഗാന്ധി പറഞ്ഞു.

"രക്ഷപ്പെട്ടവരുമായി ഞാൻ സംസാരിച്ചതിൽ നിന്ന് എനിക്ക് മനസിലായ കാര്യം, അവരിനി ഇങ്ങോട്ടേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നില്ല. അവരെ കൂടുതൽ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിക്കേണ്ടതുണ്ട്. വയനാട്ടിൽ സംഭവിച്ചത് ഭയാനകമായൊരു ദുരന്തമാണ്," രാഹുൽ വ്യക്തമാക്കി.

"ഇന്നലെ മുതൽ ഞാൻ വയനാട്ടിലുണ്ട്. ഇന്നലെ ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലവും ക്യാമ്പും സന്ദർശിച്ചിരുന്നു. ഇന്ന് വയനാട്ടിലെ അഡ്മിനിസ്ട്രേഷനുമായും പഞ്ചായത്ത് അധികൃതരുമായും ചർച്ചകൾ നടത്തി. ഞങ്ങളെ കൊണ്ട് കഴിയാവുന്ന സഹായമെല്ലാം വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ ദുരന്തത്തിൽ എത്രത്തോളം മരണം സംഭവിക്കാമെന്ന കാര്യത്തിലും, എത്രത്തോളം വീടുകൾ തകർന്നെന്നും അധികൃതർ അറിയിച്ചു," രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com