

മുംബൈ: ഇൻഡോറിൽ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ദിവസങ്ങള്‍ക്കു മുമ്പാണ് ഇന്‍ഡോറിലെ ധ്വാരകാപുരിയില്‍ എംബിഎ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകനായ പീയുഷ് ധാംനോതിയ അറസ്റ്റിലായത്.
നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഫെബ്രുവരി പത്തിനായിരുന്നു കൊലപാതകം അരങ്ങേറിയത്. കാമുകിയെ മുറിയിലേക്ക് വിളിച്ചു കൊണ്ടു വന്ന് കൊലപ്പെടുത്തുകയായിരുന്നു.
വീടിനു പുറത്തുള്ള സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഫെബ്രുവരി 10 ന് യുവതിയുമായി പീയുഷ് മുറിയിലേക്ക് കയറിപ്പോകുന്നതും രണ്ടര മണിക്കൂര്‍ കഴിഞ്ഞ് ബാഗുമായി തനിച്ച് ഇറങ്ങിപ്പോകുന്നതും കാണാം.
മുറിക്കുള്ളില്‍ വെച്ച് പീയൂഷ് യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി പൊലീസ് പറയുന്നു. വിസമ്മതിച്ച യുവതിയെ ലൈംഗികമായി പീഡിപിച്ചു. ഇതിനു ശേഷം കൈകളും കാലുകളും കെട്ടുകയും കണ്ണ് മൂടിക്കെട്ടുകയം ചെയ്തു. യുവതി എതിര്‍ത്തപ്പോള്‍ വായില്‍ തുണി തിരുകി നെഞ്ചിൽ കയറി ഇരുന്നു. ശ്വാസംമുട്ടി പെണ്‍കുട്ടി മരിക്കുന്നത് വരെ ഇരുത്തം തുടര്‍ന്നു. മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ക്രൂരമായ ശാരീരിക പീഡനമാണ് മരണത്തിനു മുമ്പും ശേഷവും പെണ്‍കുട്ടിക്കു നേരെയുണ്ടായത്. കൊലയ്ക്കു ശേഷം മുറിയില്‍ നിന്നും പുറത്തിറങ്ങിയ പീയുഷ് മദ്യവുമായി തിരിച്ചുവന്നു. മൃതദേഹത്തിനടുത്തിരുന്ന് മദ്യപിച്ച ശേഷം മൃതദേഹത്തേയും ലൈംഗികമായി ഉപയോഗിച്ചു. ശേഷം വസ്ത്രം മാറി പുറത്തേക്കിറങ്ങി.
ഫെബ്രുവരി പത്തിന് രാവിലെ ആധാര്‍ കാര്‍ഡില്‍ തിരുത്തല്‍ വരുത്താനായാണ് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിതാവാണ് യുവതിയെ കളക്ട്രേറ്റിനു സമീപം എത്തിച്ചത്. അല്‍പം കഴിഞ്ഞ് സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനു പോകുകയാണെന്നും രാത്രി 11 മണിയോടെ തിരിച്ചു വരുമെന്നും യുവതി സഹോദരിക്ക് മെസേജ് അയച്ചു.
എന്നാല്‍, രാത്രി പതിനൊന്ന് മണിക്ക് "അവള്‍ ഇനി മടങ്ങിവരില്ലെന്ന് പപ്പയോട് പറയണം" എന്ന സന്ദേശമാണ് യുവതിയുടെ നമ്പരില്‍ നിന്ന് സഹോദരിക്ക് ലഭിക്കുന്നത്. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആയി.
പീയുഷും യുവതിയും ഒന്നിച്ചുള്ള പതിനൊന്നോളം ദൃശ്യങ്ങള്‍ കോളേജ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. യുവതിയുടെ ഫോണില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പുറത്തുപോയത്. ദൃശ്യങ്ങള്‍ യുവതിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി, കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് ദൃശ്യങ്ങള്‍ അയക്കുകയും ചെയ്തു. ഇതെല്ലാം ചെയ്തത് പീയുഷ് തന്നെയായിരുന്നു.
യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പീയുഷ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍, അടുത്തിടെ തന്നോട് അകല്‍ച്ച കാണിച്ചു തുടങ്ങി. ഇതിനിടയില്‍ യുവതിയുടെ ഫോണിൽ ഡേറ്റിങ് ആപ്പ് കണ്ടു. മറ്റാരോ ആയി പെണ്‍കുട്ടി അടുപ്പത്തിലാണെന്ന സംശയത്തിലാണ് ഇത്രയും ക്രൂരത ചെയ്തതെന്നാണ് പീയുഷിന്റെ മൊഴി.
കൊലപാതകത്തിനു ശേഷം മുംബൈയിലേക്ക് രക്ഷപ്പെട്ട പീയുഷ് ഹോട്ടലുകള്‍ മാറിത്താമസിച്ചു വരികയായിരുന്നു. തെളിവ് നശിപ്പിക്കാനായി യുവതിയുടെ മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഇവിടെ വെച്ച് ഇയാള്‍ ബ്ലാക്ക് മാജിക് നടത്തിയതായും പൊലീസ് കണ്ടെത്തി. കൊലപാതകത്തിനു ശേഷം കുറ്റബോധം തോന്നിയ പ്രതി ക്ഷമ ചോദിക്കാന്‍ യുവതിയുടെ ആത്മാവിനെ വിളിച്ചു വരുത്താന്‍ ശ്രമിച്ചുവെന്നാണ് പറയുന്നത്. ഇതിന്റെ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.