
ചാലക്കുടി വ്യാജ ലഹരിക്കേസില്‍ മുഖ്യപ്രതി ലിവിയ ജോസിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഷീലയുടെ ബാഗില്‍ നിക്ഷേപിച്ചത് ഒറിജനല്‍ ലഹരി മരുന്ന് തന്നെയാണെന്നാണ് ലിവിയ അന്വേഷണ സംഘത്തോട് കുറ്റസമ്മതം നടത്തിയത്. കേസിലെ മുഖ്യപ്രതിയും ആസൂത്രകയും ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കേസിലെ ഒന്നാം പ്രതി നാരായണ ദാസുമായി ചേര്‍ന്നാണ് ഗൂഢാലോചനയും കുറ്റകൃത്യവും നടത്തിയതെന്ന് ലിവിയ സമ്മതിച്ചിട്ടുണ്ട്. കുറ്റകൃത്യത്തെ കുറിച്ച് മറ്റാരോടും ചര്‍ച്ച നടത്തിയിട്ടില്ലെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. 2023 ഫെബ്രുവരി 26 ന് രാത്രിയാണ് ഷീലയുടെ ബാഗില്‍ ലഹരിമരുന്ന് നിക്ഷേപിച്ചത്. കുടുംബ പ്രശ്‌നങ്ങളും അപവാദം പ്രചരിപ്പിച്ചെന്ന സംശയവുമാണ് ഷീലയോട് വൈരാഗ്യം തോന്നാന്‍ കാരണമെന്നാണ് സംശയം. ഷീലയുടെ സ്‌കൂട്ടര്‍ വാങ്ങിയ ശേഷമാണ് സ്‌കൂട്ടറിലും ബാഗിലും മയക്കുമരുന്ന് നിക്ഷേപിച്ചത്.
ലിവിയയുടെ മൊഴി പൂര്‍ണമായും വിശ്വസിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം തലവന്‍ വി.കെ. രാജു ന്യൂസ് മലയാളത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് ലിവിയയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ദുബായിലായിരുന്ന ലിവിയ നാട്ടിലേക്ക് വരാനുള്ള നീക്കത്തിനിടയിലാണ് മുംബൈയില്‍ വെച്ച് പിടിയിലായത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി മുംബൈ കോടതിയില്‍ ഹാജരാക്കി. നാട്ടിലെത്തിച്ച ലിവിയയെ ഇന്ന് ചാലക്കുടി കോടതിയില്‍ ഹാജരാക്കും.
കേസില്‍ ഷീലയുടെ കൂടുതല്‍ ബന്ധുക്കള്‍ അറസ്റ്റിലാകുമെന്നും സൂചനയുണ്ട്. ലിവിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷീലയുടെ മരുമകള്‍ ലില്‍ജയേയും പ്രതിയാക്കിയേക്കും. ലിവിയയുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അടുത്ത ഘട്ടത്തില്‍ നാരായണ ദാസിനേയും ലിവിയയേയും ഒപ്പം ഇരുത്തിയാകും ചോദ്യം ചെയ്യുക. ലില്‍ജയേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്.
ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ പെടുത്തിയെന്നാണ് കേസ്. ഷീലയുടെ സ്‌കൂട്ടറില്‍ ലഹരി മരുന്നിനോട് സമാനമായ വസ്തുവച്ച ശേഷം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 72 ദിവസമാണ് ഷീലയ്ക്ക് ജയിലില്‍ കഴിയേണ്ടിവന്നത്. ഷീലയുടെ വാഹനത്തില്‍ ലഹരി വസ്തു ഒളിപ്പിച്ചത് നാരായണദാസ് ആണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ലിവിയ ജോസിന്റെ സുഹൃത്താണ് നാരായണ ദാസ്.
ലിവിയക്കും സഹോദരി ലില്‍ജക്കും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷീലയോടുണ്ടായ വൈരാഗ്യമാണ് വ്യാജ കേസിനു പിന്നിലെന്നാണ് നാരായാണ ദാസ് പൊലീസിന് മൊഴി നല്‍കിയത്.