കൊല്ലം: പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം ഭർത്താവ് ഐസക് ഫേസ്ബുക്ക് ലൈവിലൂടെ അറിയിക്കുകയും ചെയ്തു. കൊലയ്ക്ക് ശേഷം പ്രതി ഐസക് കീഴടങ്ങി.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ശാലിനിയെ ഐസക് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാൾ ഫേസ്ബുക്കിൽ ലൈവും ഇട്ടു. ലൈവിൽ ശാലിനിക്കെതിരെ പല ആരോപണങ്ങളും ഐസക് ഉയർത്തുന്നുണ്ട്.
ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളുണ്ടെന്നായിരുന്നെന്നാണ് വിവരം. ഭാര്യക്ക് മറ്റു പല ബന്ധങ്ങളുമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതകം. പിണങ്ങിപ്പോയ ശേഷം അമ്മയോടൊപ്പം കഴിയുകയായിരുന്നു ശാലിനിയെന്ന് ഐസക് പറയുന്നു. താനറിയാതെ സ്വർണം പണയം വെച്ചിരുന്നു. തൻ്റെ പേരെഴുതിയ മോതിരം അടക്കം ശാലിനി പണയം വെച്ചു. സ്വന്തമായുണ്ടാക്കിയ വീട്ടിൽ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടെന്നും ഫേസ്ബുക്ക് ലൈവിലൂടെ ഐസക് ആരോപിച്ചു.