കണ്ണൂര്‍: കല്യാട്ട് മോഷണം നടന്ന വീട്ടിലെ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ദർഷിതയുടെ സുഹൃത്തിനെതിരെ ആരോപണവുമായി ഭർത്താവിന്റെ കുടുംബം. സിദ്ധരാജു ദർഷിതയെ മോഷണത്തിന് നിർബന്ധിച്ചെന്ന് സംശയിക്കുന്നതായി കുടുംബം ആരോപിച്ചു. വീട്ടിൽ നിന്ന് മൂന്ന് ബാഗുമായാണ് ദർഷിത പോയത്. എന്നാൽ ഹുൻസൂരിലെ വീട്ടിലെത്തിയത് വസ്ത്രം അടങ്ങിയ രണ്ടു ബാഗ് മാത്രമാണ്. മോഷണ വിവരം അറിഞ്ഞപ്പോൾ തിരിച്ചുവരുന്നതായി ദർഷിത പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ല എന്നും ഭർതൃ സഹോദരൻ സൂരജ് പറഞ്ഞു. ദർഷിതയുടെ പെരുമാറ്റത്തിൽ കുറച്ചുനാളായി മാറ്റം പ്രകടമായിരുന്നുവെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ ദിവസമാണ് മോഷണം നടന്നതിന് പിന്നാലെ കാണാതായ യുവതിയെ മൈസൂരിലെ സാലിഗ്രാമത്തിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആൺസുഹൃത്തായ സിദ്ധരാജുവാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ലോഡ്ജിൽ വെച്ച് ഡിറ്റണേറ്റർ വായിൽ തിരുകി പൊട്ടിച്ചാണ് സുഹൃത്തായ സിദ്ധരാജു യുവതിയെ കൊലപ്പെടുത്തിയത്. ഏഴ് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ കടം നല്‍കിയ പണം തിരിച്ചു ചോദിച്ചതും ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചതുമാണ് കൊലയ്ക്ക് കാരണമായത്.
ദര്‍ഷിതയെ സിദ്ധരാജു ആസൂത്രിതമായി ലോഡ്ജിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുള്ള അപകടം എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. ലോക്ക് തകരാറുള്ള റൂം ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് ലോഡ്ജ് ജീവനക്കാര്‍ നല്‍കിയ വിവരം. റൂം കാണാന്‍ എന്ന പേരില്‍ ആദ്യം റൂമിലെത്തിയ സിദ്ധരാജു മൊബൈല്‍ ചാര്‍ജറിന്റെ അഗ്രഭാഗം മുറിച്ചു മാറ്റി ഡിറ്റനേറ്റര്‍ ഘടിപ്പിക്കുകയും ചാര്‍ജര്‍ പ്ലഗില്‍ കുത്തിവെക്കുകയും ചെയ്തു.
പിന്നീട് ദര്‍ഷിത മുറിയിലേക്കെത്തിയതോടെ കൈകാലുകള്‍ ബന്ധിച്ച് ഡിറ്റനേറ്റര്‍ വായില്‍ തിരുകിവെക്കുകയായിരുന്നു. സ്വിച്ച് ഓണ്‍ ചെയ്തതോടെ ഇത് പൊട്ടിത്തെറിച്ചു. റൂമിലെത്തി നാലുമിനുട്ട് സമയം കൊണ്ട് പ്രതി കൃത്യം നിര്‍വ്വഹിച്ചു. പിന്നാലെ ശരീരത്തിലെ രക്തക്കറ കഴുകി കളഞ്ഞ ശേഷം ഭക്ഷണം വാങ്ങാന്‍ എന്ന പേരില്‍ പുറത്തു പോയി മദ്യപിച്ച് തിരിച്ചു വന്നത് ദര്‍ഷിതക്കുള്ള ഭക്ഷണവുമായായിരുന്നു.
തിരിച്ചെത്തിയ സിദ്ധരാജു വാതില്‍ തുറക്കുന്നില്ലെന്ന് പറഞ്ഞ് ബഹളം വെച്ചതോടെ വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് കിടക്കയില്‍ മരിച്ചുകിടക്കുന്ന ദര്‍ഷിതയെ കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പ്രതി ശ്രമിച്ചെങ്കിലും ലോഡ്ജ് ജീവനക്കാര്‍ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു.
അതേസമയം, മുറിയെടുത്ത ശേഷം ഭക്ഷണം വാങ്ങാന്‍ പോയി മടങ്ങി വന്നപ്പോള്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കാണാതായ സ്വര്‍ണവും പണവും എവിടെയെന്ന് അറിയില്ലെന്നാും സിദ്ധരാജു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ദര്‍ഷിതയില്‍ നിന്നും 80,000 രൂപയാണ് ഇയാള്‍ കടമായി വാങ്ങിയിരുന്നത്.