കൊല്ലം: പുത്തൂരിൽ മന്ത്രവാദത്തിനിടെ 16കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ ന്യൂസ് മലയാളത്തിന്. പൂജാമുറി എന്ന പേരിൽ മുരാരി തന്ത്രി പെൺകുട്ടിയെ കൊണ്ടുപോയത് കിടപ്പു മുറിയിലേയ്ക്ക്. ബെഡ്റൂമിൽ വച്ച് പെൺകുട്ടി അതിക്രൂര മർദനത്തിന് ഇരയായി. മുറിയ്ക്കുള്ളിൽ രക്തപ്പാടുകൾ അടക്കമുള്ളതിന്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
അതേസമയം, പെണ്‍കുട്ടിയെ നിർബന്ധപൂർവം പൂജയ്ക്ക് എന്ന പേരിൽ റൂമിലേക്ക് കൊണ്ടു പോകുകയായിരുന്നുവെന്നും ഒരു മണിക്കൂറോളം പെൺകുട്ടിയെ റൂമിൽ അടച്ചിട്ടുവെന്നും ബന്ധുവായ യുവാവ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ഒറ്റയ്ക്ക് വിടുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച പെൺകുട്ടിയുടെ മാതാവിനെ അനുനയിപ്പിച്ചത് പ്രതിയുടെ ഭാര്യയും അമ്മയുമാണ്. മുറി തുറന്നു രക്ഷപ്പെട്ടത്തിയ പെൺകുട്ടിയുടെ ശരീരത്തിൽ ബാധയുണ്ടെന്ന് മുരാരി തന്ത്രി പറഞ്ഞു. പീഡനം പുറത്തറിഞ്ഞതോടെ മുരാരി വീട്ടിൽ നിന്ന് കളഞ്ഞെന്നും ബന്ധു തുറന്നു പറഞ്ഞു.
പുത്തൂരില്‍ കഴിഞ്ഞ ദിവസമാണ് കുട്ടിക്കെതിരെ പ്രതി ലെെംഗികാതിക്രമം നടത്തിയത്. സംഭവത്തിൽ വെണ്ടാർ സ്വദേശി 'മുരാരി തന്ത്രി'യെന്ന രാജൻ ബാബുവിനെ ഭരണിക്കാവ് ഉദയ റോയൽ ടവർ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് മുരാരി തന്ത്രിയെ പിടികൂടിയത്. ജ്യോത്സ്യനെതിരെ പുത്തൂർ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നിലവിളിച്ച് പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജ്യോത്സ്യൻ കടന്നു കളയുകയായിരുന്നു.