പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ കുടുബത്തിന് അടിയന്തര സഹായമായി 11 ലക്ഷം രൂപ നൽകും. അഞ്ച് ലക്ഷം രൂപ വീതം കെഎഫ്ഡിസിയും പെരിയാർ ടൈഗർ റിസർവും ഒരു ലക്ഷം രൂപ ജില്ലാ കലക്ടറും നൽകും. കൂടുതൽ തുക നൽകാനുള്ള പ്രൊപ്പോസൽ സർക്കാർ തലത്തിൽ അവതരിപ്പിക്കും. യുവതിയുടെ കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാർ സ്പോൺസർ ചെയ്യും. കൊല്ലപ്പെട്ട യുവതിയുടെ സംസ്ക്കാരം പൂർത്തിയായി.
കെഎസ്‌ഡിസി തോട്ടത്തിലും സമീപപ്രദേശത്തും പുറത്ത് നിന്നുള്ളവർ എത്തുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും. പൊലീസ് ഔട്ട് പോസ്റ്റും പ്രധാന സ്ഥലങ്ങളിൽ സിസിടിവി ക്യാമറകളും സ്ഥാപിക്കും.
കഴിഞ്ഞ ദിവസമാണ് മൂഴിയാർ സ്വദേശിയായ 43കാരിയെ ഗവി-മീനാർ വനത്തിനുള്ളിലെ തോട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയെ പ്രതി വിനോദ് കുമാർ കഴുത്ത് ഞെരിച്ച് വെള്ളത്തിൽ മുക്കി കൊന്നതാണ് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഇതിൽ പരിശോധന തുടരുകയാണ്.