

കൊച്ചി:മോഡലിങ്ങിൻ്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ വിദേശത്തുള്ള രണ്ടു പ്രതികളെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇവർക്കായി വിമാനത്താവളങ്ങളിൽ അടക്കം ലുക്കൗട്ട് സർക്കുലർ നൽകിയിരിക്കുകയാണ്. അതേസമയം റിമാൻിഡിലുള്ള രണ്ട് പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
കേസിലെ പ്രധാന പ്രതികളായ സിന്ധുവിനും ബിലാലിനും വേണ്ടി അടുത്തദിവസം തന്നെ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ ഇതുവരെ നാലു പ്രതികളാണ് അറസ്റ്റിലായത്. മെയ് 21നാണ് കേസിലെ മുഖ്യസൂത്രധാരനായ മാവേലിക്കര സ്വദേശി ബിലാല്‍ അറസ്റ്റിലായത്.
അതിജീവിതയുടെ മൊഴിയെ തുടർന്നായിരുന്നു അറസ്റ്റ്. കേസിൽ പ്രതികളായ മൂന്ന് സ്ത്രീകളെ ഇതിനോടകം പിടികൂടിയിരുന്നു. മുഖ്യപ്രതി സിന്ധുവിനെ ജൂൺ 4 വരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശി അലീനയെയും പൊന്നാനി സ്വദേശി മഞ്ജിമയേയും കോടതി റിമാൻഡ് ചെയ്തിരുന്നു.
വിസിറ്റിങ് വിസയിലാണ് പ്രതികൾ ഇരകളെ ദുബായിൽ എത്തിച്ചിരുന്നത്. 57 ദിവസത്തിന് ശേഷം തിരികെ നാട്ടിലേക്ക് കയറ്റിവിടും. ഓരോ തവണയും ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്യുമ്പോൾ സംഘത്തിന് 25,000 രൂപ ലഭിക്കും. ഒരു ദിവസം തന്നെ ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.