കോഴിക്കോട്; പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന ഇന്ന് ജോലിയിൽ പ്രവേശിക്കും. കോഴിക്കോട് മെഡിക്കൽ കോളജിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം. ഇന്നലെ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും കണ്ടതിന് പിന്നാലെയാണ് ഹർഷീനയ്ക്ക് ജോലി നൽകിയത്. കഴിഞ്ഞ ഒൻപത് വർഷമായി നീതിക്കായുള്ള പോരാട്ടത്തിലായിരുന്നു ഹർഷിന.
2017ലാണ് പ്രസവ ശസ്ത്രക്രിയക്കിടെ അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയിൽ തറച്ച് നിൽക്കുകയായിരുന്നു. 2022 ൽ സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.
തുടർന്ന് നടന്ന അന്വേഷണത്തിൽ, രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതി ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ അവ്യക്തതകൾ നിലനിന്നെങ്കിലും, ശാസ്ത്രീയ പരിശോധനകളിലൂടെ കത്രിക മെഡിക്കൽ കോളജിൽ നിന്നാണ് വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.