എറണാകുളം: വൈറ്റിലയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ഷാജി കസ്റ്റഡിയിൽ. സിസിടിവി ദൃശ്യങ്ങളാണ് സുധാ ബേബിയുടെ കൊലപാതകത്തിൽ പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്. കൊലപാതകത്തിന് കാരണമടക്കമുള്ള വിവരങ്ങൾ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകുകയുള്ളൂ. ഷാജിയെ മരട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്.
പ്രതിയും യുവതിയും കാറിൽ വന്നിറങ്ങുന്നതും നടന്ന് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കൊലപാതകം നടന്നത് റെയിൽവേ ട്രാക്കിന് സമീപത്ത് വച്ചാണെന്നാണ് നിഗമനം. പ്രതി തിരികെ കാറിൽ കയറുമ്പോൾ ഷർട്ടിൽ രക്തക്കറയുണ്ടായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി.
പുലർച്ചെ മൂന്ന് മണിയോടെയാണ് വൈറ്റില മേൽപ്പാലത്തിന് താഴെയായി റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ ഫോണിലെ സിം കാർഡ് പരിശോധിച്ചതിൽ നിന്നാണ് കോട്ടയം ചിങ്ങവനം സ്വദേശി സുധ ബേബിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്. പുലർച്ചെ ഈ വഴി കടന്നു പോയ അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് ആണ് മൃതദേഹം ആദ്യം കണ്ടത്.