ഇടുക്കി: തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ പ്രതി ഹമീദിന് വധശിക്ഷ. തൊടുപുഴ അഡീഷണൻ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാർച്ചിലായിരുന്നു കുടുംബത്തിലെ നാല് പേരെ സ്വത്ത് തർക്കത്തിൻ്റെ പേരിൽ ഹമീദ് ചുട്ടുകൊന്നത്. ചീനിക്കുഴി സ്വദേശി അബ്ദുള്‍ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അഫ്‌സാന എന്നിവരെയാണ് ഫൈസലിന്റെ പിതാവ് ഹമീദ് തീകൊളുത്തി കൊലപ്പെടുത്തിയത്.
പൊതു സമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കേസില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. നിഷ്‌കളങ്കരായ നാല് പേരെ ജീവനോടെ കത്തിച്ചു. മുറിയിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. പൊതു സമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കേസാണിതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
ഫൈസലിന് നല്‍കിയ വസ്തുവിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഫൈസലിന് നല്‍കിയ കടമുറി തിരിച്ച് വേണമെന്ന് പറഞ്ഞാണ് തര്‍ക്കമുണ്ടായത്. സ്വത്ത് നല്‍കിയില്ലെങ്കില്‍ മകനെയും കുടുംബത്തെയും കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പ്രതി മകനെയും കുടുംബത്തെയും വീട്ടില്‍ പൂട്ടിയിട്ട ശേഷം കൊലപ്പെടുത്തുകയായിരുന്നു. തീകെടുത്താതിരിക്കാന്‍ ടാങ്കിലെ വെള്ളം ഒഴിച്ചു കളയുകയും പൈപ്പുകളുടെ കണക്ഷന്‍ വിച്ഛേദിക്കുകയുമടക്കം ചെയ്തിരുന്നു.