
ഡല്‍ഹി: വസന്ത്കുഞ്ചില്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ചൈതന്യാനന്ദ സരസ്വതിയുടെ മുന്ന് സഹായികളും അറസ്റ്റില്‍. ചൈതന്യാനന്ദ സരസ്വതി ചെയര്‍മാനായ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ മൂന്ന് വനിതാ ജീവനക്കാരാണ് അറസ്റ്റിലായത്.
സ്ഥാപനത്തിലെ അസോസിയേറ്റ് ഡീന്‍ ശ്വേത ശര്‍മ, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഭാവന കപില്‍, സീനിയര്‍ ഫാക്കല്‍ട്ടിയായ കാജല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കല്‍ എന്നീ കുറ്റങ്ങളാണ് മൂന്ന് പേര്‍ക്കെതിരെയും ചുമത്തിയത്.
ബാബയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും അച്ചടക്കത്തിന്റേയും മറ്റും മറവില്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായും മൂന്ന് പേരും സമ്മതിച്ചതായി പൊലീസ് പറയുന്നു.
പതിനേഴ് പെണ്‍കുട്ടികളാണ് ചൈതന്യാനന്ദ സരസ്വതിക്കെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയത്. ഒളിവിലായിരുന്ന പ്രതിയെ ദിവസങ്ങള്‍ക്കു മുമ്പാണ് പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ പരാതിയില്‍ ഇപ്പോള്‍ അറസ്റ്റിലായ മൂന്ന് സ്ത്രീകള്‍ക്കെതിരേയും പരാമര്‍ശമുണ്ടായിരുന്നു.
ബാബയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മൂന്ന് പേരും പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചിരുന്നതായും ഇയാള്‍ക്കെതിരെയുള്ള തെളിവുകള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നതായുമാണ് പരാതി.
പാര്‍ഥസാരഥിയെന്നാണ് ചൈതന്യാന്ദയുടെ യഥാര്‍ത്ഥ പേരെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പലയിടങ്ങളിലായി പല പേരുകള്‍ ഉപയോഗിച്ച് ഇയാള്‍ താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. രണ്ട് വ്യത്യസ്ത പേരും മേല്‍വിലാസമുള്ള പാസ്പോര്‍ട്ടുകള്‍, ജന്മസ്ഥലം സംബന്ധിച്ച് വൈരുധ്യങ്ങള്‍, ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരം അംബാസിഡര്‍, ബ്രിക്സ് ജോയിന്റ് കമ്മീഷന്‍ അംഗം, ഇന്ത്യയുടെ പ്രതിനിധി എന്നിങ്ങനെ വിശേഷണങ്ങളുള്ള വിസിറ്റിങ്ങ് കാര്‍ഡുകള്‍ തുടങ്ങി അടിമുടി തട്ടിപ്പ് നടത്തിയാണ് സന്യാസിയുടെ ജീവിതമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
62 കാരനായ പ്രതി ചെയ്ത കുറ്റകൃത്യങ്ങളില്‍ യാതൊരു കുറ്റബോധവുമുണ്ടായിരുന്നില്ലെന്ന് ചോദ്യം ചെയ്യലിനു ശേഷം പൊലീസ് പറഞ്ഞിരുന്നു. ഇയാളില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകളും ഒരു ഐപാഡും പിടികൂടിയിരുന്നു. ഒരു ഫോണില്‍ കോളേജിലേയും പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലേയും സിസിടിവി ആക്‌സസും ഉണ്ടായിരുന്നു.
വിദ്യാര്‍ഥിനികളുടെ ഫോട്ടോകള്‍ക്ക് ഇയാള്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 8 കോടിയോളം രൂപയും കണ്ടെത്തിയിരുന്നു. അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു.