ന്യൂ ഡൽഹി: വസന്ത്കുഞ്ചിലെ ശൃംഗേരി മഠം മേധാവിക്കെതിരായ ലൈംഗികപീഡന കേസിൽ എഫ്ഐആർ സമർപ്പിച്ചു. മഠാധിപതി സ്വാമി ചൈതന്യാനന്ദ സരസ്വതി വനിതാ ഹോസ്റ്റലിൽ ഒളിക്യാമറകൾ സ്ഥാപിച്ചിരുന്നുവെന്ന് എഫ്ഐആറിൽ സൂചിപ്പിക്കുന്നു. വിദേശയാത്രകളിലും വിദ്യാർഥികളെ കൊണ്ടുപോയിരുന്നു. ഇഷ്ടപ്രകാരമല്ലാതെ വിദ്യാർഥികളിലൊരാളുടെ പേര് മാറ്റാൻ നിർബന്ധിച്ചു. വിദ്യാർഥികൾക്ക് വാട്സ്ആപ്പ്, എസ്എംഎസ് വഴിയും അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. ആരോപണങ്ങൾക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ചൈതന്യാനന്ദ സരസ്വതിയുടെ വാട്സാപ്പ് ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചൈതന്യാനന്ദ സ്ത്രീകൾക്കയച്ച ലൈംഗികച്ചുവയുള്ള സന്ദേശങ്ങളുടെ ചാറ്റ് വിവരങ്ങളാണ് പുറത്തുവന്നത്. സന്ദേശങ്ങളിൽ ചൈതന്യാനന്ദ സ്ത്രീകളെ മുറിയിലേക്ക് വിളിക്കുകയും വിദേശയാത്ര വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഒരു സന്ദേശത്തിൽ സ്ത്രീക്ക് സമ്പത്ത് വാഗ്ദാനം ചെയ്യുകയും മറ്റൊന്നിൽ വിദ്യാർഥിനിയുടെ മാർക്ക് കുറച്ച് തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നെ അനുസരിച്ചില്ലെങ്കിൽ, തോൽപ്പിക്കുമെന്നാണ് ചൈതന്യാനന്ദയുടെ ഭീഷണി.
വാട്സ്ആപ്പ് കോളുകളോ സന്ദേശങ്ങളോ വഴിയാണ് ഇയാൾ ആദ്യം പെൺകുട്ടികളുമായി ബന്ധപ്പെട്ടിരുന്നത്. ആദ്യത്തെ സന്ദേശങ്ങളിൽ ഭീഷണിയൊന്നും ഉണ്ടാവില്ലെങ്കിലും, പിന്നീട് വിചാരിച്ച തരത്തിൽ വിദ്യാർഥിനികൾ മറുപടി നൽകാതിരിക്കുമ്പോഴാണ് ഭീഷണിയിലേക്ക് എത്തുന്നത്. പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്നും തോൽപ്പിക്കുമെന്നുമാണ് വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുന്നത്. പ്രധാനമായും പിന്നോക്ക വിഭാഗങ്ങളിൽ പെട്ട പെൺകുട്ടികളെയാണ് ഇയാൾ ഉന്നം വെക്കുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു.
17 വിദ്യാര്‍ഥികളാണ് സ്വാമി ചൈതന്യാനന്ദയ്‌ക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ഥ സാരഥി എന്നറിയപ്പെടുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിയ്‌ക്കെതിരെയാണ് ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ 17ഓളം വിദ്യാര്‍ഥികള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയത്. സ്ഥാപനത്തില്‍ ഡിപ്ലോമ കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണം.