
നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കി. ലാബ് ടെക്നീഷ്യൻ കോഴ്സിൻ്റെ ഭാഗമായി ലഭിച്ച അറിവുകളും പ്രസവത്തിന് സഹായിച്ചു. വയറിൽ തുണികെട്ടി ഗർഭാവസ്ഥ മറച്ചു പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അനീഷയുടെ കാമുകന്‍ ഭവിന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതോടെയാണ് നവജാത ശിശുക്കളുടെ കൊലപാതകം പുറത്തുവന്നത്.
രണ്ട് പ്രസവകാലവും മറച്ചു പിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കിയതായും അനീഷ പൊലീസിന് മൊഴി നല്‍കി. അനീഷ ഗര്‍ഭിണിയാണെന്ന് അയല്‍വാസികൾ സംശയിച്ചിരുന്നു. ഇതിനെചൊല്ലി അയൽവാസികളുമായി തർക്കമുണ്ടായിരുന്നു. അയല്‍വാസി ഗിരിജയെ അനീഷയുടെ സഹോദരൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. അപവാദം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് അനീഷയുടെ കുടുംബം 2021ൽ പരാതിയും നൽകി. കൊലപാതക വിവരം പുറത്തുവന്നതോടെ അന്വേഷണത്തിന്റെ ഭാഗമായി ഗിരിജയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
നിലവില്‍ രണ്ട് സംഭവങ്ങളും രണ്ട് കേസുകളായാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭവിനും അനീഷയ്ക്കുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബിഎന്‍എസ് 91 (ഒരു കുട്ടി ജീവനോടെ ജനിക്കുന്നത് തടയുന്നതിനോ അല്ലെങ്കിൽ ജനിച്ച ശേഷം മരിക്കാൻ കാരണമാകുന്നതിനോ വേണ്ടി മനഃപൂർവം ചെയ്യുന്ന പ്രവൃത്തി), ബിഎന്‍എസ്- 93, ബിഎന്‍എസ്-94, ബിഎന്‍എസ്- 101 (1) കൊലപാതകം, ബിഎന്‍എസ്- 238 (ബി) തെളിവുകൾ നശിപ്പിക്കുക, ബിഎന്‍എസ്- 3 (5), ജെജെ ആക്ട്- 75 കുട്ടികളോടുള്ള അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം മുതല്‍ വധശിക്ഷയോ ജീവപര്യന്തം തടവോ വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവർക്കും എതിരെ ചുമത്തിയിരിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയാണ് 26കാരനായ ആമ്പല്ലൂർ സ്വദേശി ഭവിൻ കുട്ടികളുടെ അസ്ഥികളുമായി തൃശൂര്‍ പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തുടർന്ന് കാമുകിയുമായി ചേര്‍ന്ന് തങ്ങളുടെ രണ്ട് നവജാത ശിശുക്കളെ കുഴിച്ചു മൂടിയതായി വെളുപ്പെടുത്തി. ഭവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകി അനീഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ അനീഷ കുറ്റം സമ്മതിക്കുകയായിരുന്നു.