കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന അഞ്ചംഗ സംഘം അതിക്രമം നടത്തിയത്. ഹണി ട്രാപ്പിൽ പെടുത്താനായി യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടത് വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് കണ്ടെത്തൽ. കേസിൽ നാല് പ്രതികളെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകീട്ട് ആറരയോടെ കടവന്ത്രയിൽ വച്ചാണ് സംസാരശേഷി ഇല്ലാത്ത യുവാവിനെ ക്രൂരമായി മർദിച്ചത്. യുവാവിനെ ഒന്നാംപ്രതി സഫ്ന ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. യുവാവ് ഹോട്ടൽ മുറിയിലേക്ക് എത്തിയപ്പോൾ മറ്റ് രണ്ട് യുവാക്കൾ കൂടി മുറിയിൽ ഉണ്ടായിരുന്നു. ഇവർ യുവാവിനോട് സഫ്നയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. ഇത് നിഷേധിച്ചതോടെ ടോർച്ച് ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. മർദിച്ച് അവശനാക്കിയ ശേഷം യുവാവിന്റെ നഗ്നദൃശ്യങ്ങളും പകർത്തി. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. സംസാരശേഷിയില്ലാത്ത യുവാവിന്റെ മൊഴി ആംഗ്യഭാഷാ വിദഗ്ധയുടെ സഹായത്തോടെയാണ് പൊലീസ് രേഖപ്പെടുത്തിയത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളും പിടിയിലായത്.
സഫ്ന, ജോൺ രാഹുൽ, അമൽ വേണുഗോപാൽ, അനന്ദു മുരുകൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭിന്നശേഷിക്കാരനെ മർദിച്ചു എന്ന വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ആസൂത്രിതമായി നടത്തിയ കുറ്റകൃത്യമാണെന്ന് കടവന്ത്ര എസ്എച്ച്ഒ അറിയിച്ചു.
മർദനമേറ്റ യുവാവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ ഒരു പ്രതിയെ കൂടി ഇനി കണ്ടെത്താൻ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു.