
അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ അപടകടത്തിൻ്റെ ദൃശ്യങ്ങൾ ആണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെട്ടിടങ്ങളിൽ ഒന്നിലധികം സ്ഫോടനങ്ങൾ കാണിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. “എയർ ഇന്ത്യ വിമാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വീണപ്പോൾ സിസിടിവിയിൽ പതിഞ്ഞ നിമിഷങ്ങൾ” എന്നാണ് ഇതിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. എന്താണ് ഇതിൻ്റെ വസ്തുത.
വൈറൽ ക്ലിപ്പിൽ നിന്നുള്ള കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്‌തപ്പോൾ, 2025 ഫെബ്രുവരി 5 ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ലഭിച്ചു. രണ്ട് മിനുട്ട് 37 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ലെബനൻ ആസ്ഥാനമായുള്ള ഷെയ്ഖ് രഘേബ് ഹാർബ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ്. വീഡിയോയുടെ താഴെ ഇടത് വശത്ത് ആശുപത്രിയുടെ പേരും ലോഗോയും കാണാം. പ്രചരിക്കുന്ന ദൃശ്യങ്ങളിലും അതേ ലോഗോ ഭാഗികമായി കാണാം.
സ്ഥിരീകരണത്തിനായി നടത്തിയ കീവേർഡ് പരിശോധനയിൽ ഖുദ്സ് ന്യൂസ് നെറ്റ്‌വർക്ക്, അൽ-ജർമഖ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നൽകിയ വാർത്തകൾ ലഭിച്ചു. ഷെയ്ഖ് രഘേബ് ഹാർബ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഇസ്രയേൽ വ്യോമാക്രമണം എന്നാണ് വാർത്തകളിൽ പറയുന്നത്. അതായത് പ്രചരിക്കുന്ന ദൃശ്യങ്ങൾ ലെബനനിൽ നിന്നുള്ളതാണ്. ഇന്ത്യയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനാപകടത്തിൻ്റേതല്ലെന്ന് വ്യക്തം.