
ആന്ധ്രാ പ്രദേശിലെ അനകപല്ലേയിൽ ഫാർമ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ 17 പേർ വെന്തു മരിച്ചു. 41 ലേറെ പേർക്ക് പരുക്കേറ്റു. എസൻഷ്യ അഡ്വാൻസ്ഡ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. പരുക്കേറ്റവരെ എൻറ്റിആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫാക്ടറിയിലെ റിയാക്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും റിയാക്ടർ പൊട്ടിത്തെറിച്ചല്ല അപകടമുണ്ടായതെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. വൈദ്യുത തകരാറായിരിക്കാം അപകടകാരണമെന്നാണ് അധികൃതർ സംശയിക്കുന്നത്.
രണ്ട് ഷിഫ്റ്റുകളിലായി ഏകദേശം 380 ഓളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഉച്ചഭക്ഷണ സമയത്തായിരുന്നു അപകടം. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഇന്ന് അപകട സ്ഥലം സന്ദർശിക്കും. സംഭവത്തിൽ അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.