
ബംഗ്ലാദേശില്‍ പ്രഫസര്‍ മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ ചുമതലയേറ്റതിനു പിന്നാലെ മുഖ്യ ഉപദേഷ്ടാവിനും മറ്റ് അംഗങ്ങള്‍ക്കും വകുപ്പുകളുടെ വിവരങ്ങള്‍ കൈമാറി. ഇത് സംബന്ധിക്കുന്ന ഗസറ്റ് വിജ്ഞാപനം ക്യാബിനറ്റ് ഡിവിഷന്‍ ഇന്ന് പുറത്തു വിട്ടു.
16 അംഗ ഇടക്കാല സര്‍ക്കാര്‍ പ്രതിനിധികളെ യൂനസാണ് പ്രഖ്യാപിച്ചത്. മന്ത്രിമാര്‍ എന്നതിനു പകരം ഉപദേശക സ്ഥാനമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. താല്‍ക്കാലിക സര്‍ക്കാരില്‍ ഒരു മുന്‍ ബ്രിഗേഡിയര്‍ ഒഴിച്ചാല്‍ ബാക്കി എല്ലാവരും സാധാരണ പൗരന്മാരാണ്.
ഇടക്കാല സര്‍ക്കാരിലെ ഉപദേഷ്ടാക്കൾ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍:
• പ്രഫസര്‍ മുഹമ്മദ് യൂനസ് : ക്യാബിനറ്റ് ഡിവിഷന്‍, പ്രതിരോധം, വിദ്യാഭ്യാസം, ഗതാഗതം, ഭക്ഷ്യ വകുപ്പ്, ഭവന നിര്‍മാണം, പൊതുമരാമത്ത്, റവന്യൂ, ടെക്‌സ്റ്റൈല്‍സ്, കൃഷി, പൊതു ഭരണം, വൈദ്യുതി, ഷിപ്പിങ്, ജല വിഭവം, വനിത ശിശുക്ഷേമം, ദുരന്ത നിവാരണം- ദുരിതാശ്വാസം, വാര്‍ത്താവിതരണം, വാണിജ്യം, തൊഴില്‍, സാംസ്‌കാരികം, സിവില്‍ ഏവിയേഷന്‍, ചിറ്റഗോംഗ് ഹില്‍ ട്രാക്‌സ് അഫയേഴ്‌സ്, പ്രാഥമിക ബഹുജന വിദ്യാഭ്യാസം.
• സാലിഹുദ്ദീന്‍ അഹമ്മദ് : ആസൂത്രണം, ധനകാര്യം
• ആസിഫ് നസ്‌റുള്‍ : നിയമം
• ആദിലുര്‍ റഹ്‌മാന്‍ ഖാന്‍ : വ്യവസായം
• ഹസന്‍ ആരിഫ് : തദ്ദേശഭരണം, ഗ്രാമവികസനം, സഹകരണം
• സയ്യിദ റിസ്വാന ഹസന്‍ : പരിസ്ഥിതി
• ഷര്‍മിന്‍ മുര്‍ഷിദ് : സാമൂഹിക സുരക്ഷ
• ബ്രിഗേഡയര്‍ (റിട്ട) ശഖാവത്ത് ഹുസൈന്‍ : ആഭ്യന്തരം
• ഖാലിദ് ഹുസൈന്‍ : മതകാര്യം
• ഫരീദ അക്തര്‍ : ഫിഷറീസ്
• നുര്‍ജഹാന്‍ ബീഗം : ആരോഗ്യം
• നഹിദ് ഇസ്ലാം : പോസ്റ്റ്‌സ്, ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
• ആസിഫ് മഹ്‌മൂദ്: യുവജനം, കായികം
ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിടുകയായിരുന്നു. തുടര്‍ന്ന് സൈന്യം പ്രസിഡന്റിനോട് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യപ്പെട്ടു. നൊബേല്‍ സമ്മാന ജേതാവായ പ്രഫസര്‍ മുഹമ്മദ് യൂനസിനെ മുഖ്യ ഉപദേഷ്ടാവാക്കണമെന്നായിരുന്നു വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ നിര്‍ദേശം. ഇടക്കാല സര്‍ക്കാരിലേക്ക് പരിഗണിക്കേണ്ടവരുടെ പ്രാഥമിക പട്ടിക വിദ്യാര്‍ഥികള്‍ പ്രസിഡന്റിന് സമര്‍പ്പിച്ചിരുന്നു. ഇന്നലെ രാത്രിയാണ് ഇടക്കാല സര്‍ക്കാര്‍ ചുമതലയേറ്റെടുത്തത്.