
ജസ്ന തിരോധാന കേസിലെ പുതിയ വെളിപ്പെടുത്തലുകൾ തള്ളി പിതാവ് ജെയിംസ് ജോസഫ്. ജസ്നയെന്ന് സംശയിക്കുന്ന പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടെന്ന് മുൻ ജീവനക്കാരി രമണി വെളിപ്പെടുത്തിയിരുന്നു. ഇത് വാസ്തവ വിരുദ്ധമാണെന്നും അന്വേഷണത്തിന്റെ ഘടന മാറ്റാനുള്ള ശ്രമമാണിതെന്നും ജെയിംസ് പറഞ്ഞു.
ഒരുമാസം മുമ്പ് ഈ വിവരങ്ങളുമായി ആരോ ബന്ധപ്പെട്ടിരുന്നു. വിവരമറിഞ്ഞപ്പോൾ സമാന്തര അന്വേഷണം കുടുംബം നടത്തി. അതിലൊരു വാസ്തവവും ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തുവെന്ന് ജസ്നയുടെ പിതാവ് പറഞ്ഞു.
കാണാതാവുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജസ്നയെന്ന് സംശയിക്കുന്ന പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ വച്ചു കണ്ടിരുന്നുവെന്നും ഉടമയുടെ ഭീഷണിയെ തുടർന്നാണ് ഇക്കാര്യങ്ങൾ പുറത്തു പറയാതിരുന്നതെന്നുമായിരുന്നു രമണിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, മുൻ ജീവനക്കാരിയുടെ വാദങ്ങൾ തള്ളി ലോഡ്ജ് ഉടയും രംഗത്തെത്തിയിരുന്നു. ഇവർ ലോഡ്ജിൽ ലൈംഗിക തൊഴിൽ നടത്തിയിരുന്നുവെന്നും ഇത് എതിർത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിനുള്ള കാരണമെന്നും ബിജു ആരോപിച്ചു. അന്വേഷണ സംഘം കൃത്യമായി വിവരങ്ങൾ ശേഖരിച്ചിരുന്നതാണെന്നും ലോഡ്ജ് ഉടമ പറഞ്ഞു.