തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ പിഎസ്‌സി നിയമനങ്ങളില്‍ 2019ലും അട്ടിമറി നടന്നതായി ഉദ്യോഗാര്‍ഥിയുടെ വെളിപ്പെടുത്തൽ. എഴുത്തുപരീക്ഷയില്‍ പിന്നിലായ കെജിഒഎ നേതാവിനും ആസൂത്രണ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും അഭിമുഖത്തിൽ മാർക്ക് ദാനം ചെയ്‌തെന്നും ഉദ്യോഗാർഥി ആരോപിക്കുന്നു. മാർക്ക് ദാനം വ്യക്തമാക്കുന്ന രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
ചീഫ് സോഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമതെത്തിയ ദലിത് യുവതിയെ അഭിമുഖത്തില്‍ ഏറ്റവും കുറഞ്ഞ മാര്‍ക്ക് നല്‍കി പിഎസ്‌സി പുറത്താക്കി. പണം അടച്ച് ഏഴ് വര്‍ഷമായിട്ടും ഉത്തരക്കടലാസുകള്‍ പിഎസ്‌സി നല്‍കിയിട്ടില്ലെന്ന് ചീഫ് സോഷ്യല്‍ സര്‍വീസ് റാങ്ക് ലിസ്റ്റിൽ നിന്ന് പുറത്തായ സൗമ്യ വ്യക്തമാക്കി.
അതേസമയം,ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടിനെ തുടർന്ന് റാങ്ക് പട്ടികകൾ റദ്ദാക്കുമെന്ന് പിഎസ്‌സി അറിയിച്ചിരുന്നു. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ 58 മാര്‍ക്കിനുള്ള ഉത്തരങ്ങളും പിഎസ്‌സി പരിശോധിച്ചില്ല. ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് വഴിയാണ് 228 ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത്.