ഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിൽ എംപിക്കുമെതിരെ കോണഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ് നടത്തിയെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് എ.എ. റഹിം എംപി. രാഹുലിന് പൂർണ സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസാണ്. അയാൾ നിയമത്തിന്റെ കണ്ണുവെട്ടിച്ച് നടക്കുന്നത് നേതാക്കളുടെ സഹായത്തോടെയാണെന്നും എ.എ. റഹിം പറഞ്ഞു.
"ഷഹനാസിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. മുന്നറിയിപ്പ് നൽകിയിട്ടും ഷാഫി പരമ പുച്ഛത്തോടെ എങ്ങനെയാണ് അവഗണിച്ചത്? ഷാഫി പറമ്പിലിന്റെ പ്രതികരണം അറിയാൻ കേരളത്തിന് താല്പര്യം ഉണ്ട്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എംപി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് പരാതി നൽകിയ ഉടനെ തന്നെ രക്ഷപ്പെടാൻ എങ്ങനെ അവസരം ഒരുങ്ങിയെന്നും എ.എ. റഹിം ചോദിച്ചു. കോൺഗ്രസ് ഒരു വിഭാഗം ക്രൈം സിൻഡിക്കേറ്റിൻ്റെ കയ്യിലാണ്. വെളിപ്പെടുത്തൽ നടത്തിയ ഷഹനാസിനെ കോൺഗ്രസിന്റെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയാണ് ചെയ്തതെന്നും റഹിം ചൂണ്ടിക്കാട്ടി. ചില കുറ്റവാളികൾ മികച്ച രീതിയിൽ രക്ഷപ്പെടാൻ കഴിവുള്ളവരായിരിക്കും. അത് നെട്ടോറിയസ് ടാലൻ്റ്. പൊലീസിനെ ഉൾപ്പെടെ വെട്ടിച്ച് കടന്നു കളയാൻ കഴിയുന്ന നെക്സസ്. പൊലീസ് രാഹുലിന്റെ പുറകെ ഉണ്ടെന്നും എംപി പറഞ്ഞു.
അതേ സമയം പിഎംശ്രീയിൽ ബ്രിട്ടാസിനെതിരായ ആരോപണത്തിലും എ.എ. റഹിം പ്രതികരിച്ചു. കേരളത്തിൻ്റെ ഫണ്ട് ലഭ്യമാക്കാൻ ഇടപെടൽ നടത്തും. കേരളത്തിൽ നിന്നുള്ള എംപിമാർ പാരയാകുകയല്ല വേണ്ടത് പാലമാകുകയാണ്. കോൺഗ്രസ് എംപിമാർ പാരയാവുകയാണ്. ഇടത് എംപിമാർ പാലമാകും. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് ബ്രിട്ടാസ് നിർവഹിച്ചത്. ധർമേന്ദ്ര പ്രധാൻ പറഞ്ഞതിനെ വളച്ചൊടിക്കുന്നു.കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമാകുക ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും റഹിം വിശദീകരിച്ചു.