കോഴിക്കോട്: കോൺഗ്രസ് നേതാവ് എം. എ. ഷഹനാസിനെ സംസ്കാര സാഹിതി വാട്സ് ആപ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി. സംസ്കാര സാഹിതി കോഴിക്കോട് ജില്ലാ കമ്മറ്റി ഗ്രൂപ്പിൽ നിന്നാണ് പുറത്താക്കിയത്. രാഹുലിനെതിരെ ഷാഫി പറമ്പിലിനോട് പരാതിപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
രാഹുലിൽ നിന്ന് തനിക്കും ദുരനുഭവമെന്ന് തുറന്നുപറഞ്ഞാണ് ഷഹനാസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കർഷക സമരകാലത്ത് ഡൽഹിയിലേക്ക് ഒപ്പം വരാൻ ക്ഷണിച്ചു. രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കരുത് എന്ന് ഷാഫിക്ക് മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു. രാഹുലിൽ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട വനിതാ പ്രവർത്തകരെ തനിക്ക് നേരിട്ട് അറിയാമെന്നും ഷഹനാസ് പറഞ്ഞിരുന്നു.
കർഷക സമരത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചത്. ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അക്കാര്യം ഉൾപ്പെടെ ഷാഫിയെ അറിയിച്ചിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ടു. ഇല്ല എന്ന് ഷാഫി പറയട്ടെ. രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നുവെന്നും ഷഹനാസ് വെളിപ്പെടുത്തി.