കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക പാളികേസിൽ റിമാൻഡിൽ തുടരുന്ന സാഹചര്യത്തിൽ പത്മകുമാറിന് ജയിൽ മോചിതൻ ആകാൻ ആകില്ല. കേസിൽ അറസ്റ്റിലായി തൊണ്ണൂറ് ദിവസം കഴിഞ്ഞ സാഹചര്യത്തിൽ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ട് വെച്ചത് പത്മകുമാറാണെന്ന് ആയിരുന്നു റിമാൻഡ് റിപ്പോർട്ട്. സ്വർണത്തെ ചെമ്പാക്കിയ രേഖകൾ തയാറാക്കിയത് ഇതിന് ശേഷമെന്നും വിവരം. 2019 ഫെബ്രുവരിയിലാണ് കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ട് വച്ചത്. പോറ്റിക്ക് അനുകൂല നടപടി സ്വീകരിക്കാൻ പ്രസിഡൻ്റ് നിർദേശിച്ചതായി ഉദ്യോഗസ്ഥർ മൊഴി നൽകിയെന്നും എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടുണ്ട്.
പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വേലി തന്നെ വിളവ് തിന്നെന്നും കോടതി അറിയിച്ചു. പോറ്റിയുമായി പത്മകുമാറിന് 2018 മുതൽ ബന്ധമുണ്ടായിരുന്നു എന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ പത്മകുമാറിൻ്റെ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.
നവംബർ 20നാണ് സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിൽ ആയിരുന്നു പത്മകുമാറിൻ്റെ ആദ്യ അറസ്റ്റ്. റിമാൻഡിൽ കഴിയവേ ആണ് ദ്വാരപാലക ശില്പ കേസിലും എസ്ഐടി പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.