പാലക്കാട്: യുഡിഎഫ് പ്രവേശന സാധ്യത തള്ളാതെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സൺൽ സ്റ്റാഫായിരുന്ന എ. സുരേഷ്. പാർട്ടി മാറ്റം ആഴത്തിൽ ആലോചിച്ച ശേഷം മാത്രമെന്ന് സുരേഷ് പ്രതികരിച്ചു. കെപിസിസി നേതൃത്വത്തോട് ഇതുവരെ ഒരു മറുപടിയും പറഞ്ഞിട്ടില്ല. ഒരു പാർട്ടിയിലും ചേരാൻ നിലവിൽ ഉദ്ദേശിക്കുന്നില്ല. എന്നാൽ വിഭാഗീയതയുടെ പേരിൽ ജീവിതം നഷ്ടപ്പെട്ട പലരും ഉണ്ട്. അവർക്ക് വേണ്ടിയാണ് താൻ ശബ്ദമുയർത്തിയതെന്നും എ. സുരേഷ് പ്രതികരിച്ചു.
നേതാക്കളെ മോശമായി അധിക്ഷേപിച്ചവർ വരെ സിപിഐഎമ്മിൻ്റെ പല കമ്മിറ്റികളിലും ഉണ്ടെന്നും സുരേഷ് പറഞ്ഞു. തന്റേതല്ലാത്ത കാരണത്താലാണ് തന്നെ പുറത്താക്കിയത്. എന്തു തിരുത്തണമെന്ന് പോലും പാർട്ടി പറഞ്ഞിട്ടില്ല. കടന്നുകൂടാൻ പാടില്ലാത്ത പല പുഴു കുത്തുകളും സിപിഐഎമ്മിൽ കടന്നുകൂടി. പാർട്ടിക്ക് മുന്നിൽ ഉപാധികൾ വയ്ക്കാനും താൻ ശ്രമിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു.
എ. സുരേഷിനെ മലമ്പുഴയിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. സ്ഥാനാർഥിയാവാൻ കോൺഗ്രസ് സമീപിച്ചിരുന്നുവെന്ന് എ. സുരേഷും സ്ഥിരീകരിച്ചിരുന്നു. സുരേഷ് മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ചാൽ വിജയിക്കുമെന്ന കോൺഗ്രസ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടലിലാണ് നീക്കം.