

പത്തനംതിട്ട: സ്വന്തമായി ഒരു തുണ്ട് ഭൂമിയെന്ന സ്വപ്നവുമായി ദിവസങ്ങൾ തള്ളിനീക്കുകയാണ് കോന്നി കൊക്കാത്തോട് കോട്ടാംപാറയിലെ ഒരു കൂട്ടം മനുഷ്യർ. എന്നെങ്കിലും പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയുമായാണ് കോട്ടാംപാറയിലെ ഗോത്രവിഭാഗ കുടുംബങ്ങൾ കഴിയുന്നത്. ഇന്ന് കിട്ടും നാളെ കിട്ടുമെന്ന പാഴ് വാഗ്ദാനങ്ങൾ കേട്ട് മടുത്തുവെന്നാണ് കുടുംബങ്ങളുടെ പരാതി.
സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. മഴയത്ത് കിടന്ന് ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പുലി അടക്കമുള്ള വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് അതിജീവിച്ചാണ് ഇവർ ഇവിടെ ജീവിക്കുന്നത്. ആറോളം കുടുംബങ്ങൾ പത്തനംതിട്ട കോന്നി കൊട്ടാംപാറയിൽ കഴിയുന്നത്.
പുറം ലോകവുമായി ഒറ്റപ്പെട്ട ജീവിതമാണ് ഇവർ നയിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലാണ്. മറ്റ് മനുഷ്യരെ കണ്ടാൽ ഭയന്ന് ഒളിക്കുന്ന കുട്ടികൾ ഇവർക്കിടയിൽ ഇപ്പോഴുമുണ്ട്.
പട്ടയം ലഭിച്ചാൽ ജീവിതത്തിൽ മാറ്റം ഉണ്ടാകുമെന്നാണ് ഈ ഗോത്രവിഭാഗം കരുതുന്നത്. ഓരോ സർക്കാരുകളും മാറി വരുമ്പോൾ പ്രതീക്ഷയോടെയാണ് ഇവർ കഴിയുന്നത്. പുതിയ സർക്കാർ ഇവരുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.