പത്തനംതിട്ട: കലഞ്ഞൂർ മാങ്കോട് സർക്കാർ ഭൂമിയിൽ നടന്നുവരുന്ന കുടിൽകെട്ടി സമരത്തിലേക്ക് കൂടുതൽ ആളുകൾ എത്തുമെന്ന് സമരക്കാർ. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ സമരം വ്യാപിപ്പിക്കും. പട്ടയം ലഭിച്ച ഭൂമി വാസയോഗ്യമല്ലെന്ന് ആരോപിച്ചായിരുന്നു വർഷങ്ങൾക്കിപ്പുറം വീണ്ടും ചെങ്ങറ മോഡൽ സമരത്തിലേക്ക് കടന്നത്. ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ കൂട്ട ആത്മഹത്യ ചെയ്യും എന്നും സമരക്കാർ പറഞ്ഞു.
കൂടുതൽ ആളുകളെ സംഘടിപ്പിച്ച് സമരം ശക്തമാക്കും എന്നും വിവിധ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും എന്നുമാണ് സമരക്കാർ പറയുന്നത്. സമരം തുടങ്ങി നാലാം നാളിലും ജില്ലാ ഭരണകൂടമോ ജനപ്രതിനിധികളോ ചർച്ചയ്ക്ക് എത്തിയില്ല. റവന്യൂ ഉദ്യോഗസ്ഥരും പോലീസും എത്തി ആദ്യഘട്ടത്തിൽ ഇവരെ ഒഴിപ്പിക്കാൻ ശ്രമിച്ചിരുന്നു. ബലപ്രയോഗത്തിലൂടെ ഇറക്കിവിടാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് സമരക്കാർ നിലപാടെടുത്തു. വർഷങ്ങൾക്കു മുൻപ് പട്ടയമായി ലഭിച്ച ഭൂമി വാസയോഗ്യമല്ലെന്നാണ് ആക്ഷേപം.
കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്ന് രണ്ടുപേർ വീതവും മറ്റുള്ളവർ പത്തനംതിട്ട ജില്ലക്കാരുമാണ്. കാസർഗോഡ്, കണ്ണൂർ, ഇടുക്കി അടക്കമുള്ള വിവിധ ജില്ലകളിൽ പട്ടയം അനുവദിച്ചിരുന്നു. എന്നാൽ അവ കൂറ്റൻ പാറക്കെട്ടുകളും നിബിഡ വനങ്ങളും. മാറി മാറി വരുന്ന സർക്കാരുകൾ ഇവരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ല. എല്ലാവർക്കും വീടും സ്ഥലവും വാഗ്ദാനം ചെയ്ത ചെങ്ങറ പാക്കേജ് ഇന്നും പൂർത്തിയായില്ല. കൂടുതൽ ആളുകളുടെ പിന്തുണ സ്വീകരിച്ച് സമരം വിവിധ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും സമരക്കാർ ആലോചിക്കുന്നു.
നേരുത്തേ സമരക്കാർ നൽകിയ ഹർജിയിൽ പ്രശ്നങ്ങൾക്ക് പരിഹാരം ആകാതെ നടക്കുന്ന സ്ഥലമെടുപ്പും കുടിയൊഴിപ്പിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ സർക്കാരിനോടുള്ള മുന്നറിയിപ്പ്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരം കാണണം എന്നാണ് സമരക്കാരുടെ ആവശ്യം.