കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട പ്രതികൾ പിടിയിൽ. അജു മൻസൂർ, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച ഭാര്യ ബിൻഷ എന്നിവരാണ് പിടിയിലായത്. തമിഴ്നാട് ധർമപുരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് കേസിൽ കരുതൽ തടങ്കലിലാക്കാൻ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു പ്രതികൾ രക്ഷപ്പെട്ടത്.
ബസിൽ സഞ്ചരിക്കുന്നതിനിടെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ കൊല്ലം സിറ്റി ഡാൻസാഫ് ടീം ആണ് പ്രതികളെ പിടികൂടിയത്. രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു സംഭവം നടന്നത്. മുമ്പും മയക്കുമരുന്ന് കേസിൽ പലതവണ പിടിക്കപ്പെട്ടയാളാണ് അജു.
പ്രതിയെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ എൻഡിപിഎസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഫോമുകളിൽ പ്രതിയെക്കൊണ്ട് ഒപ്പിടീച്ചുകൊണ്ടിരിക്കെ ആണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടിയത്. സ്‌റ്റേഷന് മുന്നിൽ സ്‌കൂട്ടറിൽ കാത്തുനിന്ന ഭാര്യയാണ് അജു മൻസൂറിനെ രക്ഷപ്പെടുത്തിയത്. എംഡിഎംഎ കേസിൽ ബിൻഷയും നേരത്തേ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.