തിരുവനന്തപുരം: ഫ്ലക്സ് സ്ഥാപിച്ചതിന് ബിജെപിക്ക് ഫൈൻ ഇടാക്കിയ ഓഫീസർക്കെതിരെ നടപടി. ബിജെപിക്കെതിരെ നടപടിയെടുത്ത റവന്യൂ ഓഫീസർ ഷൈനിയെ കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി. കൂടാതെ ഇടത് യൂണിയൻ നേതാക്കൾക്കും സ്ഥലം മാറ്റം നൽകിയിട്ടുണ്ട്. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സുരേഷ് കുമാറിനും ട്രാൻസ്‌ഫർ ഓർഡർ നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലസ്ഥാന സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനായിരുന്നു കോർപ്പറേഷൻ ഫൈൻ ഈടാക്കിയത്. 20 ലക്ഷം രൂപയാണ് കോർപ്പറേഷൻ ബിജെപിക്ക് പിഴയിട്ടത്. ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദേശം ലംഘിച്ചതിനെ തുടർന്നാണ് കോർപ്പറേഷൻ സെക്രട്ടറി നടപടിയെടുത്തത്. 15 ദിവസത്തിനകം പിഴത്തുക അടക്കണമെന്നും നിർദേശം നൽകിയിരുന്നു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് നഗരത്തിലെ നടപ്പാതകളിലും ഇലക്ട്രിക് പോസ്റ്റുകളിലും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലായിരുന്നു ബോർഡുകൾ സ്ഥാപിച്ചിരുന്നത്. അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ രണ്ട് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ ബിജെപി ജില്ലാ നേതൃത്വത്തിന് കോർപ്പറേഷൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇത് ലംഘിച്ചതോടെയാണ് പിഴ ചുമത്തി കൊണ്ടുള്ള നോട്ടീസ് അധികൃതർ പുറത്തിറക്കിയത്.