കൊച്ചി: വയനാട് ടൗൺഷിപ്പ് വിവാദത്തിന് വിരാമമിട്ട് സിപിഐഎം വയനാട് ജില്ല സെക്രട്ടറി കെ. റഫീഖിനെ വീണ്ടും വിളിച്ച് നടൻ മമ്മൂട്ടി. വീഡിയോ കോളാണ് ചെയ്തത്. ഒപ്പം വരേണ്ട എന്ന് പറഞ്ഞത് മോശമാക്കാൻ അല്ലെന്ന് മമ്മൂട്ടി കെ. റഫീഖിനോട് പറഞ്ഞു. തെറ്റായ ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. അപമാനിച്ചതായി കരുതരുതെന്നും അത് സ്വകാര്യ സംഭാഷണമായി മാത്രം കണക്കാക്കിയാല്‍ മതിയെന്നും മമ്മൂട്ടി പറഞ്ഞു. വിവാദത്തിന് പിന്നാലെ ഇന്നലെയും ഇന്നുമായി ഇത് രണ്ടാം തവണയാണ് താരം റഫീഖിനെ വിളിക്കുന്നത്.
മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചപ്പോള്‍ ഒപ്പം നടന്ന സിപിഐഎം ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി ഒപ്പം നടക്കേണ്ട എന്ന് പറഞ്ഞത് വലിയ വാർത്തകൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. സംഭവത്തിന്റെ പ്രകടിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതോടെ മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. പിന്നാലെ മമ്മൂട്ടി റഫീഖിനെ വിളിക്കുകയും ചെയ്തിരുന്നു. വിവാദം അവസാനിപ്പിക്കണമെന്ന് കെ. റഫീഖും വ്യക്തമാക്കിയിരുന്നു.
മലയാളത്തിൻ്റെ മഹാനടൻ വയനാട് ടൗൺഷിപ്പിൽ എത്തിയത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണെന്നും മമ്മൂട്ടി തന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ കാര്യം അപമാനമായി പലരും പ്രചരിപ്പിക്കുകയാണുണ്ടായതെന്നും കെ. റഫീഖ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. കാര്യങ്ങൾ വഷളാക്കിയത് ചില മാധ്യമങ്ങളുടേയും വലത് സൈബർ കേന്ദ്രങ്ങളുടേയും പ്രചാരണമാണെന്നും വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശ്യശുദ്ധിയെ മാനിക്കുന്നതായും റഫീഖ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.