" ഇരട്ടനീതിയുടെ നേർക്കാഴ്ച്ച; തനിക്ക് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം പോയി, സച്ചിദാനന്ദൻ മാഷിന്റെ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും സംഭവിച്ചില്ലെന്ന് പ്രേം കുമാർ

കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദന്റെ വിമർശനവും തുടർന്നുണ്ടായ ചർച്ചകളും സൂചിപ്പിച്ചാണ് പ്രേം കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്
സച്ചിതാനന്ദൻ, പ്രേം കുമാർ
Source: Social Media
Published on
Updated on

കേരള സംസ്ഥാന ചലച്ചിത്രഅക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും തിടുക്കപ്പെട്ട് തന്നെ പുറത്താക്കുകയായിരുന്നുവെന്നും, അതിനുള്ള അടിയന്തര സാഹചര്യം എത്ര ആലോചിച്ചിട്ടും മനസിലായില്ലെന്നും നടൻ പ്രേം കുമാർ. ആശാസമരത്തെ പിന്തുണച്ചതാണ് തന്നെ പുത്താക്കാൻ കാരണമെന്നും കേരള സാഹിത്യഅക്കാദമി ചെയർമാനായ സച്ചിദാനന്ദൻ എൽഡിഎഫിനെതിരെ പറഞ്ഞിട്ടും നടപടിയില്ലെന്നും നടൻ ചൂണ്ടിക്കാട്ടി.

സച്ചിതാനന്ദൻ, പ്രേം കുമാർ
നോവായി അവൾ മടങ്ങുന്നു, പുതുജീവനേകുന്നത് അഞ്ചുപേർക്ക്; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം

ഇത്തവണത്തെ സിനിമാ അവാർഡ് പ്രഖ്യാപനത്തിന്റെ കൃത്യം തലേ ദിവസം ഒരു മുന്നറിയിപ്പുമില്ലാതെയാണ് ചലച്ചിത്രഅക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും താൻ പുറത്തായതെന്നും പ്രേം കുമാർ കുറിച്ചു. സച്ചിദാനന്ദൻ മാഷ് പാർട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വർത്തമാനങ്ങൾ നിരന്തരം പറഞ്ഞിട്ടും ഒരു തുടർഭരണം പോലും ഉണ്ടാകാൻ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ ചെയർമാൻ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ലെന്നും പ്രേം കുമാർ ചൂണ്ടിക്കാട്ടി.

സച്ചിതാനന്ദൻ, പ്രേം കുമാർ
"തുടർഭരണമുണ്ടായാൽ ബംഗാളിലെ സ്ഥിതിയാകും"; ജനങ്ങൾക്ക് പാർട്ടിയെ വിമർശിക്കാൻ ഭയമെന്ന് കെ. സച്ചിദാനന്ദൻ; പ്രതികരിച്ച് എം.വി. ഗോവിന്ദനും കെ.കെ. ശൈലജയും

ഔദ്യോഗികസ്ഥാനത്ത് തികഞ്ഞ ആത്മാർത്ഥതയോടും അർപ്പണബോധത്തോടും സത്യസന്ധതയോടുമുള്ള എൻറെ കർമനിരത ഒരു കുറ്റമാണോ? എന്നുപോലും താൻ സംശയിച്ചതായി പ്രേം കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് തുടർ ഭരണമുണ്ടായാൽ ബാംഗാളിലെ സ്ഥിതിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദന്റെ വിമർശനവും തുടർന്നുണ്ടായ ചർച്ചകളും സൂചിപ്പിച്ചാണ് പ്രേം കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

കുറിപ്പിന്റെ പൂർണരൂപം;

"സച്ചിദാനന്ദൻ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി...

അഥവാ

ഇരട്ടനീതിയുടെ നേർക്കാഴ്ച്ച —

ചില കാര്യങ്ങൾ അങ്ങനെയാണ്. എത്ര ആലോചിച്ചാലും അതിനു പിന്നിലെ യുക്തി നമുക്ക് മനസ്സിലാകില്ല!!

IFFK യുടെ മുപ്പതാം എഡിഷൻറെ മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയായിരുന്നു ഒരുഭാഗത്ത്.

സംസ്ഥാന സിനിമ അവാർഡിന്റെ നിർണയം ജൂറി മാരുടെ ചൂട് പിടിച്ച ചർച്ചകളുമായി മറ്റൊരുഭാഗത്ത്. അക്കാദമിയുടെ നിരവധിയായ മറ്റു പരിപാടികളും പ്രവർത്തനങ്ങളും വേറൊരുഭാഗത്ത്. ചലച്ചിത്രഅക്കാദമി ചെയർമാൻ എന്നനിലയിൽ ഇതിനെല്ലാം മേൽനോട്ടം വഹിച്ചും നേതൃത്വം നൽകിയും എന്റെ ജീവിതത്തിലെ ഏറ്റവും തിരക്കുപിടിച്ച കർമനിരതമായ നാളുകൾ....

സിനിമാ നയരൂപീകരണ സമിതി അംഗം എന്ന നിലയിൽ നയരൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നു.

അപ്പോൾ —

ഇത്തവണത്തെ സിനിമാഅവാർഡ് പ്രഖ്യാപനത്തിൻറെ കൃത്യം തലേ ദിവസം. ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്രഅക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും ഞാൻ പുറത്താകുന്നു. ഒരാളോടും ഒരു നന്ദി പോലും പറയാൻ അവസരം നൽകാതെ പുറത്താക്കുന്നു. ഇത്ര ധൃതി പിടിച്ചു തിടുക്കപ്പെട്ട് എന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ചലച്ചിത്രമേഖലയും

സാംസ്‌കാരികപ്രവർത്തകരും മാധ്യമങ്ങളും പൊതു സമൂഹവും എല്ലാം എന്റെ പ്രവർത്തനങ്ങളെ വാനോളം പ്രശംസിച്ചിരുന്നു.

ഒരവസരത്തിൽ സാംസ്കാരിക മന്ത്രി പോലും അക്കാദമി ചെയർമാനെന്ന നിലയിൽ 'പ്രേംകുമാറിൻറെ പ്രവർത്തനം ഏറ്റവും മികച്ചതാണെന്ന്' പരസ്യമായി പ്രകീർത്തിക്കുകയുണ്ടായി. ആ എൻറെ പ്രവർത്തനമികവും സംഘാടനശേഷിയും ലഭിച്ച പ്രശംസകളും പ്രകീർത്തനങ്ങളും എല്ലാം എത്ര വേഗത്തിലാണ് എത്ര നിസ്സാരമായാണ് അലിഞ്ഞില്ലാതായത്.

ഔദ്യോഗികസ്ഥാനത്ത് തികഞ്ഞ ആത്മാർത്ഥതയോടും അർപ്പണബോധത്തോടും സത്യസന്ധതയോടുമുള്ള എൻറെ കർമനിരത ഒരു കുറ്റമാണോ? എന്ന് പിന്നീട് ഞാൻ സന്ദേഹിയായി. മാസങ്ങൾക്കുമുമ്പ്- മനുഷ്യസ്നേഹവും മാനവികതയും ഒക്കെ വിളംബരം ചെയ്യുന്ന, ഡിസംബറിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തിൻറെ മുന്നോടിയായി നടന്ന ആലോചനായോഗത്തിൽ 'ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുമ്പോൾ സെക്രട്ടേറിയറ്റിനു മുന്നിൽ തെരുവിൽ നിരാഹാര സമരം ചെയ്യുന്ന 'ആശാവർക്കർമാരായ സഹോദരിമാരെയും' നാം ഓർക്കേണ്ടതല്ലേയെന്ന' തീർത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് - ആശാസമരം പരിഹരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടതാണ് - എൻറെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങൾ വഴി അറിയാൻ കഴിഞ്ഞു.

ചെയർമാൻ സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ എനിക്കു ലഭിച്ചിട്ടില്ല. സംഘാടകസമിതിയുടെ ചുമതല ഉണ്ടായിരുന്നിട്ടുകൂടി ഡിസംബറിൽ കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തെക്കുറിച്ച് ഒരറിയിപ്പോ, ക്ഷണമോ എനിക്ക് ലഭിച്ചതുമില്ല.

ഇക്കാര്യങ്ങളെല്ലാം ഇപ്പോൾ ഓർക്കാൻ കാരണം.

കേരള സാഹിത്യഅക്കാദമി ചെയർമാനായ സച്ചിദാനന്ദൻ മാഷ് പാർട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വർത്തമാനങ്ങൾ നിരന്തരം പറഞ്ഞിട്ടും ഒരു തുടർഭരണം പോലും ഉണ്ടാകാൻ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിൻറെ ചെയർമാൻ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ല.

ചെയർമാന്റെ ഔദ്യോഗിക കാലാവധിയൊക്കെ എന്നേ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതും തുടരാനനുവദിക്കുന്നതും, സംസ്ഥാനത്തെ രണ്ടു പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നായ ചലച്ചിത്രഅക്കാദമി ചെയർമാൻ ആയിരുന്ന എനിക്ക് ഇല്ലാത്ത എന്തോ അപാരമായ - അതിമാനുഷമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമിചെയർമാനായ സച്ചിദാനന്ദൻ മാഷിനുണ്ടെന്നതോന്നലുളവാക്കുന്നു. അത് എന്നെ ശരിക്കും അത്ഭുതപെടുത്തുന്നു. ഇരട്ടനീതിയുടെ പ്രത്യക്ഷകാഴ്ചയാണ് ഇവിടെ കാണാനാവുന്നത്. വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദൻ മാഷിൻറെ കാര്യത്തിൽ സംഭവിക്കുന്നത് ? എന്ന ചോദ്യം ബാക്കിയാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസമെന്ന മുദ്രാവാക്യം സവിശേഷവിഭാഗത്തിനു മാത്രമായി സംവരണം ചെയ്തുപോയോ എന്ന് ന്യായമായും സംശയിക്കാം. കുറച്ചുപേർക്ക് ഒരു നീതി മറ്റു ചിലർക്ക് വേറൊരു നീതി എന്ന നിർവചനം ഏതു നീതിദേവതയുടേതാവും ? വിശ്വപ്രസിദ്ധനായ ഏണസ്റ്റ് ഹെമിങ് വെയുടെ 'കിഴവനും കടലും' എന്ന നോവലിലെ 'കൊല്ലാം, പക്ഷേ തോൽപ്പിക്കാനാവില്ല' എന്ന ആ പ്രസിദ്ധമായ വാക്യം ഇപ്പോൾ ഞാൻ ഓർക്കുന്നത് ഒട്ടും യാദൃശ്ചികമല്ല. സാമാന്യനീതിയെന്നത് ഏതൊരാൾക്കും അവകാശപ്പെട്ടതാണല്ലോ...

പ്രേംകുമാർ

മുൻ ചെയർമാൻ

കേരള സംസ്ഥാന ചലച്ചിത്രഅക്കാദമി "

സച്ചിതാനന്ദൻ, പ്രേം കുമാർ
തിരുവനന്തപുരത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം;  27 പവനും മുപ്പതിനായിരം രൂപയും കവർന്നു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com