

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ് പ്രതികളാണ് ശിക്ഷാ വിധിക്കായി കോടതിയില്‍ എത്തിയപ്പോള്‍ മാപ്പ് അപേക്ഷിക്കുകയും ശിക്ഷാ ഇളവ് ആവശ്യപ്പെടുകയും ചെയ്തത്.
ശിക്ഷാ വിധി പ്രഖ്യാപിക്കുന്നതിനു മുമ്പായാണ് കോടതി പ്രതികള്‍ക്ക് പറയാനുള്ളത് കേട്ടത്. ശിക്ഷാ ഇളവ് വേണം, വീട്ടില്‍ അമ്മ മാത്രമേ ഉള്ളൂ എന്നായിരുന്നു ഒന്നാം പ്രതി പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞത്. പരമാവധി ശിക്ഷ നൽകരുതെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.
തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നുമായിരുന്നു രണ്ടാം പ്രതി മാര്‍ട്ടിന്‍ പറഞ്ഞത്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു, വാര്‍ദ്ധ്യക സഹജമായ അസുഖങ്ങളുള്ള മാതാപിതാക്കള്‍ ഉണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
നിരപരാധിത്വം മനസിലാക്കി ജയില്‍ മോചിതനാക്കി തരണമെന്നായിരുന്നു മൂന്നാം പ്രതി മണികണ്ഠന്റെ ആവശ്യം. താന്‍ മനസറിഞ്ഞ് ഒന്നും ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും മണികണ്ഠന്‍ കോടതിയോട് പറഞ്ഞു.
കുറഞ്ഞ ശിക്ഷ വേണമെന്നും നാട് തലശ്ശേരിയില്‍ ആയതിനാല്‍ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നുമായിരുന്നു നാലാം പ്രതി വിജീഷിന്റെ ആവശ്യം. അഞ്ചാം പ്രതിയായ വടിവാള്‍ സലീം തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു. ഭാര്യയും ഒരു വയസുള്ള മകളുമുണ്ടെന്നും സലീം കോടതിയില്‍ പറഞ്ഞു. ആറാം പ്രതിയായ പ്രദീപ് കോടതിയില്‍ കരഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്നും ആവര്‍ത്തിച്ചു. മാര്‍ട്ടിനും കോടതിയില്‍ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു പ്രതികരിച്ചത്.
ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതിക്ക് മാനസാന്തരത്തിന് അവസരം നല്‍കണമെന്നും വിജീഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പരമാവാധി ശിക്ഷ നല്‍കാനുള്ള സാധ്യത ഇവിടെ ഇല്ലെന്നും ക്രൂരമായ ബലാത്സംഗം നടന്നിട്ടില്ലെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പറഞ്ഞു.