അപൂർവ ജനിതകരോഗം ബാധിച്ച കുഞ്ഞിന് രക്ത ഗ്രൂപ്പിലെ പൊരുത്തം ഇല്ലായ്മ മറികടന്ന് കരൾ പകുത്തു നൽകി അമ്മ. എയിംസും രാജഗിരിയും കൈകൊർത്താണ് ചരിത്രം കുറിച്ച ശസ്ത്രക്രിയ നടന്നത്. മെഥൈൽമലോണിക് അസിഡീമിയ എന്ന അപൂർവ ജനിതക രോഗം ബാധിച്ച ഡൽഹി സ്വദേശിയായ കുഞ്ഞിനാണ് എറണാകുളം രാജഗിരി ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നത്.
ഡൽഹി എയിംസിലെ മലയാളി ഡോക്ടർ ശരത് ആർ.എസ് എക്സിൽ പങ്കുവെച്ച കുറിപ്പാണ് ഉമർ എന്ന രണ്ടു വയസുകാരന് പുതു ജീവിതം നൽകിയത്. രണ്ടുവയസുള്ള കുഞ്ഞിന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വൈദ്യസഹായം തേടിയുള്ള കുറിപ്പ് ആലുവ രാജഗിരി ആശുപത്രിയിലെ കരൾ രോഗ വിദഗ്ധനായ ഡോ. സിറിയക് അബി ഫിലിപ്സ് കണ്ടതോടെ പ്രതീക്ഷയുടെ കിരണം തെളിഞ്ഞു. അപൂർവജനിതക രോഗത്തിന് രാജ്യത്ത് ആദ്യമായി പൊരുത്തമില്ലായ്മ മറികടന്ന് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ സാധ്യമായി.
മെഥൈൽമലോണിക് അസിഡീമിയ എന്ന അപൂർവ്വ ജനിതക രോഗം ബാധിച്ച ദില്ലി ഓഖ്ലാ സ്വദേശിയായ കുഞ്ഞിനാണ് രാജഗിരി ആശുപത്രിയിൽ വിജയകരമായി കരൾ മാറ്റിവെച്ചത്. രക്ത ഗ്രൂപ്പിലെ പൊരുത്തമില്ലായ്മ മറികടന്നായിരുന്നു ശസ്ത്രക്രിയ. ഭക്ഷണം കഴിച്ചാൽ ഉടനെ ഛർദി, ബോധം നഷ്ടമാകുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളായിരുന്നു കുഞ്ഞിന്. കരൾ മാറ്റിവയ്‌ക്കുക മാത്രമാണ് പോംവഴി എന്ന് എയിംസിലെ ഡോക്ടർമാർ പറഞ്ഞു. കുട്ടികളുടെ കരൾ മാറ്റിവെക്കനുളള സൗകര്യം എയിംസിൽ ഇല്ലാത്തതിനാൽ ആണ് ഫെബ്രുവരി 11ന് അമ്മ സാനിയ കുഞ്ഞുമായി രാജഗിരി ആശുപത്രിയിൽ എത്തിയത്. ഡോ. ബിജു ചന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘം തന്നെ കരൾമാറ്റിവയ്ക്കലിനായി രൂപീകരിച്ചു. കുഞ്ഞിന്റെ അതേ രക്തഗ്രൂപ്പിൽ ഉള്ളവരെ കണ്ടെത്താൻ ആകാതെ വന്നതോടെയാണ് മറ്റൊരു രക്തഗ്രൂപ്പിലുള്ള അമ്മ സാനിയ കരൾ പകുത്തു നൽകിയത്.
സാധാരണ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ നിന്ന് ചെലവുകൂടിയ ചികിത്സയാണിത്. സാനിയയുടെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി ശസ്ത്രക്രിയ ചെലവിൽ 40 ലക്ഷത്തോളം രൂപ രാജഗിരി ആശുപത്രി തന്നെ വഹിച്ചു. കൃത്രിമ പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമത്തിൽ നിന്നും ഉമർ സാധാരണ ആഹാരക്രമത്തിലേക്ക് മാറിയിട്ടുണ്ട്