

കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ചതിന് ഇന്ന് പുലർച്ചെ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിക്ക് ജാമ്യം. ഇന്നലെ രാത്രിയാണ് ഇയാളെ നടക്കാവ് പൊലീസ് പിടികൂടിയത്. തൊട്ട് പിന്നാലെ അർജുനെ ഫ്ളാറ്റിൽ നിന്ന് സാഹസികമായി പൊലീസ് പിടികൂടിയിരുന്നു.
രണ്ടുപേരുടെ ആൾജാമ്യത്തിലാണ് അജയനെ പൊലീസ് വിട്ടയച്ചത്. അജയനെ വിട്ടു കിട്ടാൻ ഗുണ്ടാ നേതാവ് ഐനീഷ് സ്റ്റേഷനിലെത്തിയിരുന്നു. ഇയാൾക്ക് എതിരെ നിരവധി കേസുകൾ ഉള്ളതിനാൽ സഹോദരൻ അഖിൽ ആയങ്കി നടക്കാവ് സ്റ്റേഷനിൽ എത്തിയാണ് അജയനെ പുറത്തിറക്കിയത്.
അജയ് ആയങ്കിയെ വിട്ടയച്ചതിന് പിന്നാലെ, ജാമ്യമെടുക്കാൻ എത്തിയ ഗുണ്ടാ നേതാവ് ഐനീഷിനെ കരുതൽ തടങ്കലിലാക്കി. സ്റ്റേഷന് പുറത്തിറങ്ങിയ അഖിൽ ആയങ്കി മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ചു. അജയനെ കേസിൽപ്പെടുത്തിയത് മാധ്യമങ്ങൾ ആണെന്നും, കേരളത്തിലെ മാധ്യമങ്ങളോട് സംസാരിക്കാൻ താല്പര്യം ഇല്ലെന്നും അഖിൽ പറഞ്ഞു.
അർജുൻ ആയങ്കി ഒളിവിൽ കഴിയുന്ന സമയത്ത് സാമ്പത്തിക സഹായം ഉൾപ്പെടെ ചെയ്തുവെന്ന കുറ്റത്തിനാണ് അജയനെ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. നടക്കാവ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ഒളിവിൽ കഴിയുമ്പോൾ അർജുൻ ആയങ്കിക്ക് സാമ്പത്തിക സഹായം നൽകിയതിനും പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് പിന്നിൽ പ്രവർത്തിച്ചതും ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയോടെ നടക്കാവ് ഭാഗത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന് മുന്നിൽ വച്ചാണ് അജയ് പോലീസ് പിടിയിലാകുന്നത്.