എറണാകുളം: ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ അതിജീവിതയെ കക്ഷി ചേര്‍ത്തു. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത മറുപടി സത്യവാങ്മൂലം നല്‍കും. മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി രണ്ടാഴ്ച സമയം നല്‍കി. അതേസമയം, ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ മാറ്റി. ജനുവരി 21ലേക്ക് പരിഗണിക്കാനാണ് ഹൈക്കോടതി മാറ്റിയത്.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് അതിജീവിത കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തൻ്റെ ഭാഗം കൂടി കേൾക്കണമെന്നായിരുന്നു പരാതിക്കാരി കോടതിയെ അറിയിച്ചത്. രാഹുലിനെതിരായ ആദ്യകേസിലെ അതിജീവിതയാണ് കോടതിയെ സമീപിച്ചത്. കേസിൽ കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് മുൻകൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
പരാതി കൊടുത്തതിന്‍റെ പേരിൽ പല തരത്തിലുള്ള സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. ചില കാര്യങ്ങള്‍ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനുണ്ട്. അതുകൊണ്ട് തന്നെ ഈ കേസിൽ കക്ഷി ചേര്‍ക്കണം. തന്‍റെ ഭാഗം കൂടി കേട്ടതിന് ശേഷം മാത്രമേ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യഹര്‍ജിയിൽ കോടതി തീരുമാനമെടുക്കാവൂ എന്ന അപേക്ഷയാണ് അതിജീവിത കോടതിക്ക് മുന്നിലെത്തിച്ചത്.