തിരുവനന്തപുരം: സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഘപരിവാറിന്റെ വർഗീയപ്രചാരണം സിപിഐഎം ഏറ്റെടുക്കുന്നുവെന്നാണ് വി.ഡി. സതീശൻ്റെ ആരോപണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നും അപ്പോൾ പല മാറാടുകളും ഉണ്ടാകുമെന്നുമുള്ള എ.കെ. ബാലന്റെ പ്രസ്താവനയ്ക്കെതിരെയാണ് വി.ഡി. സതീശൻ രംഗത്തെത്തിയിരിക്കുന്നത്. ഇത് വർഗീയ കലാപം ഉണ്ടാക്കാനാണെന്നും, സംഘപരിവാർ അജണ്ട നടപ്പാക്കുന്ന പ്രചാരണത്തിന്റെ ഭാഗമായാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
എ.കെ. ബാലൻ്റെ പ്രസ്താവന സിപിഐഎം നേതൃത്വത്തിൻ്റെ അറിവോടുകൂടിയാണെന്നാണ് വി.ഡി. സതീശൻ്റെ ആരോപണം. വെള്ളാപ്പള്ളി നടേശനും എ.കെ. ബാലനും നടത്തിയ പ്രസ്താവനകൾ കൂട്ടിവയ്ക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. "ബിനോയ് വിശ്വം എ.കെ. ബാലന്റെ വർഗീയ പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടോ? ബിനോയ് വിശ്വം ഉത്തരം താങ്ങുന്ന പല്ലി എന്ന പ്രചാരണമാണ് നടക്കുന്നത്. ഇടതുമുന്നണി ശിഥിലിക്കപ്പെടുകയാണ്," വി.ഡി. സതീശൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി കയ്യാളുമെന്നും അപ്പോൾ പല മാറാടുകളും ആവർത്തിക്കുമെന്നുമായിരുന്നു എ.കെ. ബാലൻ്റെ പരാമർശം. ബാലനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ജമാഅത്തെ ഇസ്ലാമി രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ എവിടെയെങ്കിലും ജമാഅത്തെ ഇസ്ലാമി വർഗീയമായ ഒരു പരാമർശമെങ്കിലും നടത്തിയതായി തെളിയിക്കാൻ ബാലനെ വെല്ലുവിളിക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാറിനെ സിപിഐഎം സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിനെതിരായി ഗുരുതരമായ ആരോപണം എസ്ഐടി കോടതിയിൽ നൽകി. എന്നിട്ടും പത്മകുമാറിനെ സിപിഐഎം സംരക്ഷിക്കുകയാണ്. പത്മകുമാർ ദൈവതുല്യനായി കാണുന്ന ആളെ സംരക്ഷിക്കാൻ ആണോ ഇതെന്ന് സിപിഐഎം വ്യക്തമാക്കണം. അയ്യപ്പൻ്റെ സ്വർണ്ണം കവർന്നവർക്ക് കുടപിടിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുകയാണ് സിപിഐഎം എന്നും വി.ഡി. സതീശൻ ആരോപിച്ചു.
എം.വി. നികേഷ് കുമാറിനെയും വി.ഡി. സതീശൻ പരോക്ഷമായി വിമർശിച്ചു. എകെജി സെൻ്ററിൽ ഇരുന്ന് ഒരാൾ തനിക്കെതിരെ നിരന്തരം കാർഡ് ഇറക്കി കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒരു ഒറിജിനൽ കാർഡ് വരുന്നുണ്ടെന്ന് പറഞ്ഞേക്കൂ എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന.