തിരുവനന്തപുരം: പെരുങ്കടവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നഴ്സിന് നേരെ അജ്ഞാതൻ്റെ ആക്രമണശ്രമം. സംഭവത്തിൽ പ്രതിഷേധവുമായി ആശുപത്രി ജീവനക്കാർ രംഗത്തെത്തി.
വ്യാഴാഴ്ച പുലർച്ചെയാണ് നഴ്സുമാരുടെ വിശ്രമമുറിയിൽ അജ്ഞാതനെ ഒളിച്ചിരുന്ന നിലയിൽ കണ്ടെത്തിയത്. ഭയന്ന് ശബ്ദം ഉണ്ടാക്കിയപ്പോഴേക്കും അജ്ഞാതൻ സംഭവം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. നഴ്സിങ് മുറിയിലേക്ക് എത്തുന്നതിനു മുൻപ് അജ്ഞാതൻ സ്ത്രീകളുടെ വാർഡിലെത്തി ഡോർ തുറക്കാൻ ആവശ്യപ്പെട്ടതായും പരാതിയുണ്ട്.
സംഭവത്തിൽ ജീവനക്കാർ പ്രതിഷേധം ആരംഭിച്ചു. രാത്രിയിൽ സെക്യൂരിറ്റിയെ നിയമിക്കുക, സിസിടിവി നിരീക്ഷണം ഉറപ്പുവരുത്തുക, ഇടിഞ്ഞുവീഴാറായ വാതിലുകൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ടുവച്ചാണ് പ്രതിഷേധം. സുരക്ഷിതത്വം ഉറപ്പാക്കാത്ത പശ്ചാത്തലത്തിൽ ഇന്ന് രാത്രി മുതൽ ആശുപത്രിയിൽ കിടത്തി ചികിത്സ ഉണ്ടാകില്ലെന്ന് ജീവനക്കാർ അറിയിച്ചു. ആശുപത്രിയിലെ നിലവിലെ രോഗികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും പാറശാല താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.