കൊച്ചി: ഞാറക്കലിലെ പതിനേഴുകാരന്റെ മരണത്തിൽ ദുരൂഹതയേറുന്നു. ഗെയിം ടാസ്ക് കാരണം അല്ല അർജുൻ കുമാർ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും സംശയം. സ്വകാര്യ ചാറ്റുകൾ പുറത്ത് വിടും എന്ന് പറഞ്ഞ് ആരെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നും സംശയമുണ്ട്. കുട്ടി ബീച്ചിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അർജുൻ്റെ മരണത്തിന് പിന്നിൽ തക്കതായ കാരണം ഉണ്ടെന്നാണ് കുടുംബത്തിൻ്റെ ആരോപണം. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയുടെ മുഖത്ത് ദുഃഖം ഉണ്ട്. നട്ടുച്ച സമയത്ത് ബീച്ചിലേക്ക് പോയതിന് പിന്നിൽ മറ്റേന്തോ പ്രേരണ ഉണ്ടെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് കുട്ടിയെ വൈപ്പിൻ ചാപ്പ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗെയിം ടാസ്ക് കാരണമാണോ ജീവനൊടുക്കിയത് എന്നായിരുന്നു നേരത്തെയുള്ള സംശയം. കുട്ടിക്ക് ഗെയിം അഡിക്ഷൻ ഉണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.