വിഎസ് പുതിയൊരു ചരിത്രം കൂടി രചിക്കുകയാണെന്ന് അന്തരിച്ച മുൻ സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരി. രാഷ്‍ട്രീയം എന്തെന്നറിയാത്ത പുതിയ തലമുറയിലെ കുട്ടികൾ പോലും വിഎസിനെ കാണാൻ എത്തുന്നു. വിഎസിനെ പഠിക്കുന്നു. വിഎസിനെ പഠിക്കുമ്പോൾ അവർ പുന്നപ്രയും വയലാറും, കർഷക തൊഴിലാളികളെയും പഠിക്കുന്നു. പുതിയ തലമുറയിലേക്ക് വെളിച്ചം വീശുകയും അവർക്ക് പ്രത്യാശ നൽകുകയും ചെയ്യുന്നു. ഒരു വ്യക്തി എങ്ങനെയാണ് കമ്മ്യൂണിസ്റ്റായി രൂപപ്പെടുന്നത് എന്നുള്ളതിൻ്റെ യാത്രയായി കൂടി ഇതിനെ വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
"ചെറിയ കുട്ടികൾപ്പോലും കൃത്യമായി വിഎസിനെ അടയാളപ്പെടുത്തുന്നു. അവർ വിഎസിനെ മനസിലാക്കുന്നു. പുതിയൊരു കമ്മ്യൂണിസ്റ്റ് തലമുറ ഇവിടെ ഉയർന്നു വരുന്നതിനുള്ള സാഹചര്യം കൂടിയാണ് ഈ യാത്രയോടു കൂടി ഉയർന്നു വരുന്നത്. ഈ വിലാപയാത്ര ഒരു ചരിത്ര പാഠപുസ്തം കൂടിയാകും. ജനകീയമായ ഇടപെടലുകളിലൂടെ ജനങ്ങളുടെ മനസിൽ ഇടംനേടിയ മൂന്ന് പേരാണ് സീതാറാം യെച്ചൂരിയും, കോടിയേരി ബാലകൃഷ്ണനും, വിഎസും. ജനകീയ നേതീക്കൾ എങ്ങനെയാവണമെന്നതിൻ്റെ മൂന്നുദാഹരണങ്ങളാണ് ഇവർ മൂന്നുപേരും. ഇവർ മൂന്നുപേരും ഉയർത്തിയ പേരാട്ടങ്ങൾ പാർട്ടി ശക്തമായി മുന്നോട്ട് കൊണ്ടുപോകും. ആ പോരാട്ടത്തിൽ പുതിയ തലമുറയിലെ ആളുകളും വന്നുചേരും എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ വിലാപ യാത്ര", ബിനീഷ് കോടിയേരി.
അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്നൊന്നില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു. എകെജിയും, ഇഎംസും സി.എച്ച്. കോയയും യെച്ചൂരിയും, കോടിയേരിയും എല്ലാം മരണപ്പെട്ടപ്പോഴും ഇതുതന്നെയാണ് പറഞ്ഞുകേട്ടത്. മരണപ്പെട്ടതിന് ശേഷം മാത്രം കമ്മ്യൂണിസ്റ്റ് നേതാക്കളെ വാഴ്ത്തപ്പെടുകയും അതുവരെ ഇകഴ്ത്തുകയും ചെയ്യുന്ന ഒരു പൊതുരീതി സമൂഹത്തിലുണ്ട്. അതിനെപ്പറ്റിയെല്ലാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നല്ല ബോധ്യവുമുണ്ട്. അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്നൊന്നില്ല. അതൊരു മനോഭാവമാണ്, പ്രത്യാശയാണ്. സമൂഹത്തിൽ പ്രത്യാശയും പ്രതീക്ഷയും നിലനിൽക്കുന്നിടത്തോളം കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് ആശയങ്ങളും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പോരാട്ടങ്ങളും നിലനിൽക്കുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.